
ദില്ലി: ദില്ലി മദ്യനയ കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. ഇഡിയുടെ അപേക്ഷയിൽ ദില്ലി ലഫ്. ഗവർണ്ണർ വി കെ സക്സേന ആണ് അനുമതി നൽകിയത്. സൗത്ത് ഗ്രൂപ്പുമായി ചേർന്ന് കെജരിവാൾ ഗുരുതര അഴിമതി നടത്തിയതിന് തെളിവുണ്ടെന്നും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകണമെന്നുമാവശ്യപ്പെട്ട് ഈ മാസം ആദ്യവാരമാണ് ഇഡി ലഫ് ഗവർണ്ണർക്ക് കത്ത് നൽകിയത്.
കെജ്രിവാൾ സർക്കാരിനെതിരേ പ്രതിപക്ഷമായ ബി.ജെ.പി. ഉന്നയിച്ച ഏറ്റവും വലിയ ആരോപണങ്ങളിലൊന്നാണ് മദ്യനയ കുംഭകോണം. മദ്യവിൽപ്പന സ്വകാര്യവത്കരിച്ച ഡൽഹിയിലെ എ.എ.പി. സർക്കാരിന്റെ മദ്യനയമാണ് കേസിന്റെ അടിസ്ഥാനം. മദ്യക്കമ്പനികളിൽനിന്ന് കൈക്കൂലി വാങ്ങി എ.എ.പി. നേതാക്കൾ അഴിമതി നടത്തിയെന്നാണ് കേസ്. വിവാദമായതോടെ സർക്കാർ നയം പിൻവലിച്ചിരുന്നു.
ലെഫ്. ഗവർണറുടെ ശുപാർശയിൽ ആദ്യം സി.ബി.ഐ. കേസെടുത്തു. പിന്നാലെ ഇ.ഡി.യും രംഗത്തിറങ്ങുകയായിരുന്നു. അരവിന്ദ് കെജ്രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും ഇ.ഡി. ആരോപിക്കുന്നു. ലഭിച്ച പണം ആം ആദ്മി പാർട്ടി തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിച്ചെന്നും ആരോപണമുണ്ട്.
100 കോടിയുടെ അഴിമതി ആരോപിക്കപ്പെടുന്ന കേസിൽ കഴിഞ്ഞ മാർച്ചിൽ കെജരിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. സെപ്റ്റംബറിൽ സുപ്രീംകോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. പിന്നീട് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.