
കണ്ണൂർ: കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം. ആശുപത്രി ജീവനക്കാരും പൊലീസും ഇടപെട്ട് ഇവരെ കോഴിക്കോട്ടെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. മട്ടന്നൂരിൽ ലോഡ്ജിൽ താമസിച്ചിരുന്ന നടിയെ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് വ്യാഴാഴ്ച്ച രാത്രിയോടെയാണ് കൂടെയുള്ളവർ ആശുപത്രിയിൽ എത്തിച്ചത്. ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവനക്കാരോടും രോഗികളോടും ഇവർ തട്ടിക്കയറുകയായിരുന്നു.
ഇതേ പെരുമാറ്റം തുടർന്നതോടെ മട്ടന്നൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. നടി ലഹരി ഉപയോഗിച്ചിരുന്നതായി ആശുപത്രി ജീവനക്കാർ പറയുന്നു. താൻ തുടർച്ചയായി ലഹരി വസ്തുക്കൾ ഉപയോഗിച്ചുവരികയാണെന്നും ആശുപത്രിയിൽ എത്തിച്ചവർക്കൊപ്പം പോകില്ലെന്നും പൊലീസ് സംരക്ഷണം ആവശ്യമുണ്ടെന്നും നടി ആവശ്യപ്പെട്ടതായി ജീവനക്കാർ പറയുന്നു. തുടർന്ന് ഇവരെ കോഴിക്കോട്ടെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.