
ദില്ലി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന് ഇന്ന് രാജ്യം വിട ചൊല്ലും. രാവിലെ എഐസിസി ആസ്ഥാനത്ത ആരംഭിച്ച പൊതുദർശനം പൂർത്തിയായി. എഐസിസി ആസ്ഥാനത്ത് എത്തി നേതാക്കൾ മൻമോഹൻ സിങിന് ആദരമർപ്പിച്ചു. പൊതുദർശനത്തിനുശേഷം വിലാപയാത്രയായിട്ടാണ് സംസ്കാരം നടക്കുന്ന യമുനാ തീരത്തെ നിഗംബോധ് ഘട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നത്. എഐസിസി ആസ്ഥാനത്തുനിന്നും സൈനിക ട്രക്കിലാണ് മൃതദേഹം വിലാപ യാത്രയായി കൊണ്ടുപോകുന്നത്. പൂർണ സൈനിക ബഹുമതികളോടെ രാവിലെ 11നുശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. രാവിലെ മൻമോഹൻ സിങിൻറെ വസതിയിൽ നിന്നാണ് എഐസിസി ആസ്ഥാനത്തേക്ക് മൃതദേഹം എത്തിച്ചത്.
തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, കെസി വേണുഗോപാൽ, സിദ്ധരാമയ്യ, പ്രിയങ്ക ഗാന്ധി, ഡികെ ശിവകുമാർ മറ്റു കേന്ദ്ര നേതാക്കൾ, എംപിമാർ, കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. മൻമോഹൻ സിങിൻറെ സംസ്കാര ചടങ്ങുകൾക്ക് നിഗം ബോധ് ഘട്ടിൽ ഒരുക്കങ്ങൾ പൂർത്തിയായി. വിവിധ സേനാവിഭാഗങ്ങൾ സ്ഥലത്തെത്തി സൈനിക ബഹുമതി നൽകുന്നതിന് തയ്യാറായി. മൻമോഹൻ സിങിൻറെ നിര്യാണത്തെ തുടർന്ന് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് ഇന്ന് ഉച്ചവരെ അവധിയായിരിക്കും.