
ഇടുക്കി: മുള്ളരിങ്ങാട് അമേൽ തൊട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി(24) യാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. അമർ ഇലാഹിയെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാടിനോട് ചേർന്നായിരുന്നു അമർ ഇലാഹിയുടെ വീട്. ഏകദേശം മൂന്ന് മണിയോടെയായിരുന്നു അപകടം എന്നാണ് വിവരം. വീടിനടുത്ത് വെറും 300 മീറ്റർ മാത്രം അകലെയായിരുന്നു അമൽ ഇലാഹിയെ കാട്ടാന ആക്രമിച്ചത്. ഡിഗ്രി പഠനം പൂർത്തിയാക്കി താത്കാലികമായി ഒരു ജോലി ചെയ്ത് വരികയായിരുന്നു അമർ. കൂടെയുണ്ടായിരുന്ന ആൾ പറഞ്ഞാണ് സംഭവം പുറംലോകമറിഞ്ഞത്.
അമർ ഇലാഹിയുടെ കബറടക്കം ഇന്ന് നടക്കും. രാവിലെ 8.30ന് മുള്ളരിങ്ങാട് ജുമാ മസ്ജിദിലാണ് കബറടക്കം. പുലർച്ചയോടെയാണ് പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി അമറിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്. കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾ ഹർത്താൽ നടത്തുകയാണ്. മുള്ളരിങ്ങാട് പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളെ അടിയന്തരമായി കാട് കയറ്റണം എന്നാണ് നാട്ടുകാരുടെ ആവശ്യം. സോളാർ വേലി സ്ഥാപിക്കൽ, ആർആർടി സംഘത്തിൻ്റെ സേവനം ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങളിലും ഉടൻ നടപടി വേണമെന്ന് ഇന്നലെ സബ്കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികൾ ആവശ്യമുന്നയിച്ചിരുന്നു. മരിച്ച അമറിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായ തുകയുടെ ആദ്യ ഗഡു ഇന്ന് കൈമാറിയേക്കും.