
മെല്‍ബണ്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിരമിക്കാൻ ഒരങ്ങുന്നതായി റിപ്പോർട്ട്. ഓസ്ട്രേലിയക്കെതിരെ സിഡ്നിയില്‍ നടക്കാനിരിക്കുന്ന ബോര്‍ഡര്‍ ഗാവസ്ക്കര്‍ പരമ്പരയിലെ അവസാന ടെസ്റ്റിനു ശേഷം രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ബിസിസിഐയിലെ ഉന്നതരും സെലക്ടര്‍മാരും ഇക്കാര്യം രോഹിത്തുമായി സംസാരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രഖ്യാപനത്തിന്റെ കൃത്യമായ സമയം നിശ്ചയിച്ചിട്ടില്ലെങ്കിലും സിഡ്നി ടെസ്റ്റിനു ശേഷം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയാല്‍, തന്നെ തുടരാന്‍ അനുവദിക്കണമെന്ന് രോഹിത് സെലക്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ ഇനി ഫൈനലിന് യോഗ്യത നേടാനുള്ള സാധ്യത വിരളമാണ്. അതിനായി ഇന്ത്യയ്ക്ക് ജനുവരി മൂന്നിന് ആരംഭിക്കുന്ന സിഡ്നി ടെസ്റ്റ് ജയിച്ചാല്‍ മാത്രം പോര. ഓസ്ട്രേലിയ ഇനി നടക്കാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ട് ടെസ്റ്റുകളിലും ജയിക്കാതിരിക്കുകയും വേണം.
മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്ട്രേലിയയോട് 184 റണ്‍സിന് പരാജയപ്പെട്ടതിനു പിന്നാലെ താന്‍ അസ്വസ്ഥനാണെന്ന് രോഹിത് സമ്മതിച്ചിരുന്നു. ടീമുമായി ബന്ധപ്പെട്ട കൂട്ടായ പ്രശ്നങ്ങള്‍ക്ക് പുറമെ വ്യക്തിപരമായ തലത്തില്‍ തനിക്ക് കാര്യങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും താരം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പരമ്പരയിലെ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയേയും ബാറ്റിങ്ങിനെയും വിമര്‍ശിച്ച് മുന്‍ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. ഓസ്ട്രേലിയന്‍ ബാറ്റിങ്ങിനിടെ പലപ്പോഴും മികച്ച ഫീല്‍ സെറ്റ് ചെയ്യുന്നതില്‍ പോലും രോഹിത് പരാജയമായിരുന്നു. വിരാട് കോലി പലപ്പോഴും രോഹിത്തിനെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതും ബൗളറോട് ആലോചിച്ച ശേഷം ഫീല്‍ഡ് സെറ്റ് ചെയ്യുന്നതും കാണാമായിരുന്നു.
പരമ്പരയില്‍ ഇതുവരെ രോഹിത് ആകെ നേടിയിരിക്കുന്നത് വെറും 31 റണ്‍സാണ്. പരമ്പരയില്‍ ഒരു തവണ പോലും ടീമിന് ഭേദപ്പെട്ട സംഭാവന നല്കാന് താരത്തിന് സാധിച്ചിരുന്നില്ല. പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന രോഹിത് രണ്ടാം ടെസ്റ്റ് മുതലാണ് ടീമിനൊപ്പം ചേര്‍ന്നത്. അഡ്ലെയഡ്ലിലെ രണ്ടാം ടെസ്റ്റില്‍ 3, 6 എന്നിങ്ങനെയായിരുന്നു സ്കോര്‍. ഗാബയിലെ മൂന്നാം ടെസ്റ്റില്‍ ഒരിന്നിങ്സില്‍ ബാറ്റ് ചെയ്ത് 10 റണ്‍സിന് മടങ്ങി. മെല്‍ബണിലാവട്ടെ 3, 9 എന്നിങ്ങനെയായിരുന്നു സ്കോറുകള്‍.