
കോട്ടയം: സി.പി.എം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥ ‘കട്ടൻ ചായയും പരിപ്പുവടയും’ പ്രസിദ്ധീകരിക്കുന്നതിനുമുമ്പേ പിഡിഎഫ് പ്രചരിപ്പിച്ച സംഭവത്തിൽ ഡിസി ബുക്‌സിനെതിരെ പോലീസ് കേസെടുത്തു. ഡിസി ബുക്‌സിന്റെ മുൻ പബ്ലിക്കേഷൻ മാനേജർ എ.വി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കോട്ടയം ഈസ്റ്റ് പോലീസ് കേസ് ഫയൽ ചെയ്തത്.
സംഭവത്തിൽ കേസെടുക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി കോട്ടയം ജില്ലാ പോലീസ് മേധാവി എ.ഷാഹുൽ ഹമീദിന് കഴിഞ്ഞ ദിവസം നിർദേശം ലഭിച്ചിരുന്നു. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിശ്വാസ വഞ്ചനാ കുറ്റവും ഡിജിറ്റൽ കോപ്പി പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് ഐ.ടി ആക്ടും ചുമത്തുമെന്നാണ് ലഭിച്ച വിവരം.
വിവാദത്തെ തുടർന്ന് എ.വി ശ്രീകുമാറിനെ ഡി.സി ബുക്സ് നേരത്തേ സസ്പെന്റ് ചെയ്തിരുന്നു.
ആത്മകഥാ വിവാദത്തിൽ വെള്ളിയാഴ്ച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോട്ടയം എസ്പി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിരുന്നു. ആത്മകഥ ചോർന്നത് ഡി.സി ബുക്സിൽനിന്ന് തന്നെയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ആത്മകഥ പകർപ്പവകാശനിയമത്തിന്റെ പരിധിയിൽവരുന്നതിനാൽ പോലീസിന് നേരിട്ട് കേസെടുക്കാനാകില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. രചയിതാവ് കോടതിയിൽ പോകുകയും കോടതി നിർദേശിക്കുകയും ചെയ്താലേ പോലീസിന് തുടർനടപടി സ്വീകരിക്കാനാകൂവെന്നുമാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാൽ കേസ് എടുക്കാൻ പ്രത്യേക പരാതി ആവശ്യമില്ലെന്ന നിർദേശത്തെ തുടർന്നാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഇ.പി.ജയരാജനും, ഇ.പി.യുമായി ഇതുസംബന്ധിച്ച് ഒപ്പിട്ട കരാറില്ലെന്ന് രവി ഡി.സി.യും പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ പ്രസാധനത്തിന് ധാരണയുള്ളതായും വ്യക്തമാക്കിയിരുന്നു.
ഡി.സി.യുടെ പബ്ലിക്കേഷൻ വിഭാഗം മേധാവിയിൽനിന്നാണ് പുസ്തകം ചോർന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് സമർപ്പിച്ച ആദ്യറിപ്പോർട്ട് കൂടുതൽ അന്വേഷണത്തിനായി സംസ്ഥാന പോലീസ് മേധാവി മടക്കിനൽകുകയായിരുന്നു. തുടർന്നാണ്, വിഷയം പകർപ്പവകാശനിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്നുകാട്ടി ജില്ലാ പോലീസ് മേധാവി വീണ്ടും റിപ്പോർട്ട് നൽകിയത്. ആത്മകഥ ചോർത്തിയതിനു പിന്നിലെ ഗൂഢാലോചനയെപ്പറ്റി വ്യക്തമായ വിശദീകരണം റിപ്പോർട്ടിലില്ലെന്നാണ് സൂചന.