
ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനും നിരൂപകനുമായ എസ്.ജയചന്ദ്രൻ നായർ അന്തരിച്ചു. 85 വയസ്സായിരുന്നു. ബെംഗളൂരുവിലെ മകന്റെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ദീർഘകാലം കലാകൗമുദി, സമകാലിക മലയാളം വാരിക എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. മലയാള മാധ്യമരംഗത്തെ അതികായനായ എസ്. ജയചന്ദ്രൻ നായർ രചിച്ച ‘റോസാദലങ്ങൾ’ എന്ന പുസ്തകം ലോകസാഹിത്യത്തിലെ ക്ലാസിക്കുകളായ കൃതികൾ മലയാളികൾക്ക് പരിചയപ്പെടുത്തി. നിരൂപകനെന്ന നിലയിലും അതുല്യസംഭാവന നൽകിയ വ്യക്തിത്വമായിരുന്നു.
ഷാജി എൻ. കരുണിന്റെ വിഖ്യാത ചലച്ചിത്രങ്ങളായ പിറവി, സ്വം എന്നീ സിനിമകളുടെ തിരക്കഥാരചനയിലും അദ്ദേഹം പങ്കാളിയായി. ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയ പിറവി എന്ന ചിത്രത്തിന്റെ കഥയ്ക്ക് പുറമെ നിർമിച്ചതും അദ്ദേഹമായിരുന്നു. 1957-ൽ പ്രസിദ്ധീകരണം ആരംഭിച്ച കെ. ബാലകൃഷ്ണന്റെ കൗമുദിയിലാണ് ജയചന്ദ്രൻ നായർ മാധ്യമപ്രവർത്തനം തുടങ്ങിയത്. സമകാലിക മലയാളം വാരിക ആരംഭിച്ചത് മുതൽ നീണ്ട 15 വർഷക്കാലം അതിന്റെ എഡിറ്ററായിരുന്നു.
പുഴകളും കടലും, അലകളില്ലാത്ത ആകാശം, ഉന്മാദത്തിന്റെ സൂര്യകാന്തികൾ, വെയിൽത്തുണ്ടുകൾ എന്നിവയാണ് പ്രധാനകൃതികൾ. കെ.ബാലകൃഷ്ണൻ സ്മാരക പുരസ്‌കാരം, സി.എച്ച് മുഹമ്മദ് കോയ പുരസ്‌കാരം, എം.വി പൈലി ജേണലിസം അവാർഡ് എന്നിങ്ങനെ നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്റെ പ്രദക്ഷിണവഴികൾ’ക്ക് 2012-ൽ സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു.
ലിറ്റററി ജേണലിസം അഥവാ സാഹിത്യ പത്രപ്രവർത്തനത്തിന്റെ സാധ്യതകൾ ജയചന്ദ്രൻ നായരെ പോലെ മനസിലാക്കുകയും അത് പുതിയ കാലത്തോട് വിളിച്ചുപറയുകയും ചെയ്തവർ വളരെ വിരളമാണ്. വൃത്തത്തിന്റെ തടവറയിൽ നിന്ന് കവിതയെ മോചിപ്പിക്കാൻ നടത്തുന്ന ശ്രമത്തെ ഭാവനയുടെ സ്വാതന്ത്ര്യപ്രഖ്യാപനമായി ചിത്രീകരിക്കുന്നതുപോലെയാണ് കഥയുടെ ചട്ടക്കൂടുകൾ ഭേദിച്ച് ലിറ്റററി ജേണലിസം നടത്തുന്ന ശ്രമങ്ങളെന്ന് അദ്ദേഹം എഴുതി. കാണാൻ കഴിയാത്ത കാഴ്ചകൾ, വിലക്കപ്പെട്ട ഇടങ്ങൾ, അവിശ്വസനീയമായ അനുഭവങ്ങൾ എന്നിവയിലൂടെ വായനക്കാരൻ അനുഗ്രഹീതനാകുന്നുവെന്ന് തിരിച്ചറിഞ്ഞ അതികായൻ. നാടകീയമായ വായനാനുഭവത്തിന്റെ സാധ്യതകളെ അടുത്തറിഞ്ഞ മാധ്യമപ്രവർത്തകൻ കൂടിയാണ് വിടവാങ്ങുന്നത്.