
തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉദ്ഘാടനം ചെയ്യും. 44 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന നൃത്തശിൽപത്തോടെയാണ് ചടങ്ങുകൾ തുടങ്ങുക. ഉരുൾപൊട്ടലിൽ തകർന്ന വയനാട് വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികളുടെ നൃത്തവും ഉദ്ഘാടന ചടങ്ങിൽ അരങ്ങേറും.
25 വേദികളിലായി നടക്കുന്ന 249 മത്സരയിനങ്ങളിൽ പതിനയ്യായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ സംഘനൃത്തവും, ഒപ്പനയും, ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മാർഗംകളിയും ആദ്യദിനം തന്നെ വേദിയിലെത്തും.
ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ച വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികളും തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തിന് എത്തുന്നുണ്ട്. നാടകാവതരണത്തിന് തകഴിയുടെ വെള്ളപ്പൊക്കത്തിൽ എന്ന കഥയാണ് വെള്ളാർമലയിലെ കുട്ടികൾ തെരഞ്ഞെടുത്തത്.