
പാറശ്ശാല: ഷാരോൺ രാജ് വധക്കേസിൽ ജനുവരി 17 ന് വിധി പറയും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായ സാഹചര്യത്തിലാണ് വിധി പറയുന്നത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജ് എ.എം ബഷീർ മുമ്പാകെ മൂന്ന് ദിവസങ്ങളായി നടന്ന വിസ്താരത്തിന് ശേഷമാണ് ജനുവരി 17ന് വിധി പ്രഖ്യാപിക്കുന്നത്.
ഒന്നാം പ്രതി ഗ്രീഷ്മക്കെതിരേ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ് വിനീത് കുമാർ വാദിച്ചു. ഗ്രീഷ്മയുടെ അമ്മയും രണ്ടാം പ്രതിയുമായ സിന്ധുവും മൂന്നാം പ്രതിയും ഒന്നാം പ്രതിയുടെ അമ്മാവനുമായ നിർമ്മലകുമാരൻ നായരും തെളിവു നശിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ അറിയിച്ചു.
ആത്മഹത്യാ പ്രവണതയുള്ള ഒന്നാംപ്രതി ആത്മഹത്യ ചെയ്യുന്നതിനായി പാരക്വറ്റ് എന്ന വിഷത്തെക്കുറിച്ച് സെർച്ച് ചെയ്തതാണെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. മുഖം കഴുകാനായി ശൗചാലയത്തിൽ കയറിയ സമയം തിളപ്പിച്ചാറ്റിയ കഷായം ഷാരോൺ രാജ് കുടിച്ചശേഷം വീട്ടിൽ നിന്നും പുറത്തേക്ക് പേവുകയായിരുന്നവെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാൽ, ഈ വാദങ്ങളൊക്കെ കെട്ടുകഥകളാണെന്നും, ഡിജിറ്റൽ തെളിവുകളുടെയും മെഡിക്കൽ തെളിവുകളുടെയും, ഫോറൻസിക് തെളിവുകളുടെയും, അടിസ്ഥാനത്തിൽ സാഹചര്യങ്ങളും പ്രതികൾക്കെതിരേയുള്ള കുറ്റം പൂർണമായും തെളിയിക്കുന്നതാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
2022 ഒക്ടോബർ പത്തിനാണ് ഷാരോൺ രാജ് വിഷം ഉള്ളിൽചെന്ന് അവശനിലയിലായത്. ഗ്രീഷ്മ ഷാരോൺ രാജിനെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകിയെന്നാണ് കേസ്.
വിഷത്തിന്റെ പ്രവർത്തനരീതി അന്നു രാവിലെ ഗൂഗിൾ സെർച്ചിലൂടെ ഗ്രീഷ്മ മനസ്സിലാക്കി. 11 ദിവസം കഴിഞ്ഞാണ് മെഡിക്കൽ കോളജ് ഐസിയുവിൽ ചികിത്സയിലിരിക്കെ ഷാരോൺ രാജ് മരിച്ചത്. സാഹചര്യ തെളിവുകളെയാണ് പ്രോസിക്യൂഷൻ ആശ്രയിക്കുന്നത്. ഷാരോണിന്റെ മരണമൊഴിയും, ഗ്രീഷ്മ ചതിച്ചതായി ഷാരോൺ സുഹൃത്ത് റെജിനോട് പറഞ്ഞതും കേസിൽ നിർണായകമായി.