
സിഡ്നി: ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിൽ ഓസീസിനോട് തോൽവി സമ്മതിച്ച് ഇന്ത്യ. ആറ് വിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ തോൽപ്പിച്ച് കിരീടം ചൂടിയത്. 3-1 നാണ് ഓസീസ് പരമ്പര നേടിയത്. ഇതോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ നിന്നും പുറത്തായി.
ആദ്യ ടെസ്റ്റിൽ അവിസ്മരണീയ വിജയവുമായി തുടങ്ങിയ ഇന്ത്യയെ രണ്ടാം ടെസ്റ്റിൽ തോൽപിച്ച് ഓസീസ് ഒപ്പമെത്തി. മൂന്നാം ടെസ്റ്റിൽ മഴ ഇന്ത്യയുടെ രക്ഷയ്‌ക്കെത്തിയപ്പോൾ നാലും അഞ്ചും ടെസ്റ്റ് ഓസീസ് വിജയിച്ചു. 171 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയരുടെ മൂന്ന് വിക്കറ്റ് തുടക്കത്തിലെ വീഴ്ത്തി പ്രസിദ്ധ് കൃഷ്ണ പ്രതീക്ഷ നൽകിയെങ്കിലും ഖവാജ(41) ഹെഡ്(34 നോട്ടൗട്ട്), വെബ്‌സ്റ്റർ(39നോട്ടൗട്ട്) എന്നിവർ ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും സെഞ്ചുറി അടിച്ച ട്രവിസ് ഹെഡ് ഒരിക്കൽ കൂടി ഓസീസിന്റെ രക്ഷകനായി. പച്ചപ്പ് നിറഞ്ഞ് പേസ് ബൗളർമാരുടെ പറുദീസയായ പിച്ചിൽ, ഇരുടീമിലും ബൗളർമാർ നിറഞ്ഞാടിയ മത്സരത്തിൽ രണ്ടാം ഇന്നിങ്‌സിൽ ജസ്പ്രീത് ബുംറയ്ക്ക് ബൗൾ ചെയ്യാനാകാതെ വന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി.
ആറിന് 141 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് കേവലം 16 റൺസ് കൂടി നേടിയപ്പോൾ ശേഷിച്ച നാല് വിക്കറ്റും നഷ്ടമായി. മിന്നൽ ബാറ്റിങ് പുറത്തെടുത്ത പന്ത് ഒഴികെ ആർക്കും കാര്യമായ സ്‌കോർ നേടാനാകാതെ പോയി. ആറ് വിക്കറ്റ് വീഴ്ത്തിയ സ്‌കോട്ട് ബോളണ്ടാണ് ഇന്ത്യയെ രണ്ടാം ഇന്നിങ്‌സിലും തകർത്തത്. രണ്ട് ഇന്നിങ്‌സിലുമായി 10 വിക്കറ്റ് ബോളണ്ട് വീഴ്ത്തി. ജഡേജ(13), വാഷിങ്ടൺ സുന്ദർ(12), സിറാജ്(4) ബുംറ(0) എന്നിവരാണ് മൂന്നാം ദിനം പുറത്തായത്.
രണ്ടാം ഇന്നിങ്‌സിൽ വെടിക്കെട്ട് ബാറ്റിങ് തുടങ്ങിയ കോൺസ്റ്റാസ്(22) പുറത്തായതിന് പിന്നാലെ ലബുഷെയ്‌നും(6), സ്മിത്തും(4) പെട്ടെന്ന് മടങ്ങി. പന്തും ഹെഡ്ഡും തകർത്തടിച്ച മാതൃകയാണ് ഓസീസ് പുറത്തെടുത്തത്. കേവലം 27 ഓവറിലാണ് ഓസീസ് 162 റൺസ് അടിച്ചെടുത്ത് വിജയം സ്വന്തമാക്കിയത്. മിച്ചൽ മാർഷിന് പകരം അരങ്ങേറ്റ ടെസ്റ്റിനിറങ്ങിയ വെബ്സ്റ്റർ ഓസീസിന്റെ രക്ഷകനായി. ആദ്യ ഇന്നിങ്‌സിൽ 57 റൺസുമായി ടോപ്‌സ്‌കോററായ വെബ്‌സ്റ്റർ രണ്ടാം ഇന്നിങ്‌സിൽ 39 റൺസുമായി പുറത്താകാതെ നിന്നു. 10 വർഷത്തിന് ശേഷമാണ് ബോർഡർ-ഗാവസ്‌കർ ഓസീസ് തിരിച്ചുപിടിക്കുന്നത്. ഒന്നും അഞ്ചും ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച ജസ്പ്രീത് ബുറയാണ് പരമ്പരയിലെ താരം. 10 വിക്കറ്റ് വീഴ്ത്തിയ ബോളണ്ട് കളിയിലെ താരമായി.