
ന്യൂഡൽഹി: ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസ കാലാവധി നീട്ടി നൽകി ഇന്ത്യ. ഹസീനയെ വിട്ടുനൽകണമെന്ന ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ ആവശ്യം ശക്തമായ സാഹചര്യത്തിലാണ് ഇന്ത്യ വിസ കാലാവധി നീട്ടി നൽകിയിരിക്കുന്നത്. ഹസീനയടക്കം 96 പേരുടെ പാസ്‌പോര്‍ട്ട് പുനഃസ്ഥാപിച്ചതായി മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ വിസാ കാലാവധി നീട്ടിയത്.
16 വര്‍ഷം നീണ്ട അവാമി ലീഗിന്റെ ഭരണം അട്ടിമറിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്നാലെ കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ഹസീന ഇന്ത്യയില്‍ അഭയം തേടിയത്. ഹസീനയെ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം ഇന്ത്യയോട് നയതന്ത്രതലത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഹസീനയടക്കം നിരവധി പേര്‍ക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണല്‍ അറസ്റ്റ് വാറന്റ് ഇറക്കിയിരുന്നു. ഹസീനയ്ക്ക് പുറമേ മുന്‍മന്ത്രിസഭാംഗങ്ങള്‍, ഉപദേശകര്‍, സൈനികര്‍ എന്നിവര്‍ക്കെതിരെയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. നൂറുകണക്കിനാളുകളെ കാണാതായ കേസിലാണിത്. ഹസീനയുടെ പേരില്‍ മൂന്നുകേസുകളാണ് അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണല്‍ എടുത്തത്.
അതേസമയം, ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകിയെന്ന വാർത്തകൾ കേന്ദ്രം തള്ളിയതായി സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിസ നീട്ടി നൽകുന്നത് ഹസീനയ്ക്ക് നൽകുന്ന അഭയാർഥി പരിരക്ഷയാണെന്നു കരുതേണ്ടതില്ലെന്നും ഇവർ പറയുന്നു. കനത്ത സുരക്ഷയിൽ ഡൽഹിയിലെ സുരക്ഷിത കേന്ദ്രത്തിലാണ് ഹസീന ഉള്ളതെന്നാണ് വിവരം.
നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഹസീനയെ വിട്ടുതരണമെന്ന് ഡിസംബർ 23ന് ഔദ്യോഗികമായി ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. 2024ലുണ്ടായ പ്രക്ഷോഭം അക്രമാസക്തമായതിനു പിന്നിലും നിരവധിപ്പേരെ കാണാതായതിനു പിന്നിലും ഹസീനയ്ക്കു പങ്കുണ്ടെന്നും ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണു ബംഗ്ലദേശ് അന്ന് ആവശ്യപ്പെട്ടത്. ഈയാഴ്ച ആദ്യം ഹസീനയുടെയും മറ്റ് 96 പേരുടെയും പാസ്പോർട്ടുകൾ സർക്കാർ റദ്ദാക്കിയിരുന്നു.