
ലൊസാഞ്ചലസ്: കഴിഞ്ഞ ദിവസം ലൊസാഞ്ചലസിൽ ഉണ്ടായ കാറ്റുതീയിൽ ഇതുവരെ അഞ്ചു മരണം റിപ്പോർട്ട് ചെയ്തു. ലൊസാഞ്ചലസിലും കലിഫോര്‍ണിയയിലെ ഗ്രേറ്റര്‍ ലൊസാഞ്ചലസ് പ്രദേശങ്ങളിലുമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 70,000ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. ഹോളിവുഡിലെ പ്രമുഖ നടീനടന്മാരും സംഗീതജ്ഞരും ദുരിതം അനുഭവിക്കുകയാണെന്നാണ് റിപ്പോർട്ട്. നാലഞ്ചു വലിയ തീപിടിത്തങ്ങള്‍ അണയ്ക്കാൻ കഴിയാത്തതാണു ദുരന്തതീവ്രത കൂട്ടിയത്.
പാലിസേഡ്സ്, ഈറ്റണ്‍, ഹേസ്റ്റ് പ്രദേശങ്ങളില്‍ കാറ്റിന്റെ വേഗം വളരെ കൂടുതലായതിനാല്‍ തീ അണയ്ക്കാന്‍ പ്രയാസം നേരിടുന്നുണ്ട്. ജലക്ഷാമവും അഗ്നിശമന സാമഗ്രികളുടെ അഭാവവും നേരിടുന്നതിനിടെയാണു ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തം ലൊസാഞ്ചലസിലുണ്ടായത്. പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അഗ്നിശമന സേനയിലെ വിരമിച്ച അംഗങ്ങളെ സഹായത്തിനായി വിളിച്ചിട്ടുണ്ട്.
അതേസമയം ദുരന്തത്തെ തുടർന്ന്, സിനിമയുടെ പ്രീമിയര്‍ ഉൾപ്പെടെയുള്ള ചടങ്ങുകൾ റദ്ദാക്കിയതോടെ ഹോളിവുഡ് നിശ്ചലമായ മട്ടാണ്.യുഎസിലെ രണ്ടാമത്തെ വലിയ നഗരത്തിനു ചുറ്റും പൊട്ടിപ്പുറപ്പെട്ട കാട്ടുതീയില്‍ ആയിരത്തിലധികം കെട്ടിടങ്ങള്‍ കത്തിനശിച്ചു. പതിനായിരക്കണക്കിന് ആളുകളെ വീടുകളില്‍നിന്ന് ഒഴിപ്പിച്ചു. എല്ലായിടത്തും കാണുന്നതു പുക മൂടിയ ആകാശമാണ്. ശക്തിയേറിയ കാറ്റിൽ തീ ആളിപ്പടർന്നതാണു രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നത്.
ബുധനാഴ്ച ഉച്ചയോടെ പസിഫിക് പാലിസേഡ്സില്‍ പടര്‍ന്ന തീ ഏകദേശം 16,000 ഏക്കറിലേക്കാണു വ്യാപിച്ചത്. 1,000 വീടുകളും വ്യവസായ സ്ഥാപനങ്ങളും നശിച്ചെന്നാണു വിവരം. നഗരത്തിനു വടക്കുള്ള അല്‍റ്റഡേനയ്ക്കു ചുറ്റും 10,600 ഏക്കറിലും തീ പടര്‍ന്നു. സ്ഥിതിഗതികൾ അന്വേഷിച്ച പ്രസിഡന്റ് ജോ ബൈഡൻ, തീ നിയന്ത്രിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് അറിയിച്ചു.