
ന്യൂഡൽഹി: എംഎൽഎ സ്ഥാനം രാജിവച്ച പി വി അൻവർ ഇനി തൃണമൂൽ കോൺഗ്രസ് കേരള സംസ്ഥാന കൺവീനർ. തൃണമൂൽ കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് പി.വി അൻവറിനെ സംസ്ഥാന കൺവീനറായി തിരഞ്ഞെടുത്ത വിവരം അറിയിച്ചത്. പാർട്ടി ചെയർപേഴ്‌സണും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാബാനർജിയാണ് അൻവറിനെ പാർട്ടിയുടെ പുതിയ സ്ഥാനത്തേക്ക് നിയമിച്ചത്. എം.എൽ.എ. സ്ഥാനം രാജിവെച്ചശേഷം അൻവർ പത്രസമ്മേളനം നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തെ സംസ്ഥാന കൺവീനറാക്കിയ പ്രഖ്യാപനമുണ്ടായത്.
ജനുവരി പത്താംതീയതി വെള്ളിയാഴ്ച വൈകീട്ടായിരുന്നു കൊൽക്കത്തയിലെത്തിയ അൻവൻ തൃണമൂൽ കോൺഗ്രസിന്റെ ആസ്ഥാനത്തെത്തുകയും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയിൽനിന്ന് അംഗത്വം സ്വീകരിക്കുകയും ചെയ്തത്. ഇതിന് ശേഷമാണ് മൂന്ന് ദിവസത്തിനിപ്പുറം എം.എൽ.എ സ്ഥാനം രാജിവെച്ചത്. ഇതോടെ തൃണമൂൽ പ്രവേശനത്തിന് ഔദ്യോഗിക പരിവേഷമൊരുങ്ങുകയും ചെയ്തു.
2011 മുതൽ ഇടതിന്റെ ഭാഗമായ അൻവർ പോലീസിനെതിരേ ആരോപണമുന്നയിച്ചുകൊണ്ടായിരുന്നു സി.പി.എമ്മിനും മുഖ്യമന്ത്രിക്കുമെതിരേയുള്ള യുദ്ധപ്രഖ്യാപനത്തിന് തുടക്കം കുറിച്ചത്. ആദ്യം പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും എഡിജിപി എം.ആർ അജിത് കുമാറിനെതിരേയും ആരോപണമുന്നയിച്ച് തുടങ്ങി പിന്നീട് പിണറായി വിജയനിലേക്കെത്തി. ഇതോടെ പാർട്ടി പൂർണമായും അൻവറിനെ തള്ളിപ്പറയുകയും ചെയ്തു. വനംവകുപ്പ് ഓഫീസ് അക്രമിച്ചുവെന്നതിന്റെ പേരിൽ ഇതിനിടെ അൻവർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.