
ജറുസലം: ഗാസയിൽ നിന്ന് ഭാവിയിൽ സുരക്ഷാ ഭീഷണിയുണ്ടായാൽ വിട്ടുവീഴ്ചയ്ക്ക് തയാറാവില്ലെന്നും ഇടപെടുമെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിദയോൻ സാർ. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കുന്നതു സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കെയാണ് ഗിദയോൻ സാറിന്റെ പ്രസ്താവന.
ഭാവിയിലും ഗാസ മുനമ്പിൽ തീവ്രവാദ പ്രവർത്തനങ്ങൾ പുനരാരംഭിച്ചാൽ നിലവിലേതിനു സമാനമായ നടപടി ഉണ്ടാകുമെന്ന് ഗിദയോൻ സാർ മുന്നറിയിപ്പു നൽകി. ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനിയ്‌ക്കൊപ്പം റോമിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ഗാസയിൽ വെടിനിർത്തൽ യാഥാർഥ്യമാക്കുക, ബന്ദികളെ വിട്ടയക്കുക എന്നിവ മുൻനിർത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയും ചർച്ച നടത്തി.
15 മാസം പിന്നിട്ട യുദ്ധം അവസാനിപ്പിക്കാൻ യുഎസ് മുൻകയ്യെടുത്തു ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ദോഹയിലാണ് ചർച്ച നടക്കുന്നത്. 20നു ഡോണൾഡ് ട്രംപ് അധികാരമേൽക്കും മുൻപു വെടിനിർത്തൽ പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബൈഡൻ ഭരണകൂടം മധ്യസ്ഥതയ്ക്കിറങ്ങിയത്.