
ബെംഗളൂരു: കന്നഡ സിനിമാരംഗത്തെ ലഹരി ഇടപാട് കേസിൽ നടി രാഗിണി ദ്വിവേദിക്കും റിയൽ എസ്റ്റേറ്റ് വ്യവസായിയും സുഹൃത്തുമായ പ്രശാന്ത് രംഗയ്ക്കും എതിരേയുള്ള നിയമനടപടികൾ റദ്ദാക്കി. കർണാടക ഹൈക്കോടതിയാണ് ഇരുവർക്കുമെതിരായ നിയമനടപടികൾ റദ്ദാക്കിയത്. കേസിലെ രണ്ടും നാലും പ്രതികളായ ഇവർ ലഹരിപ്പാർട്ടികൾ സംഘടിപ്പിച്ചതിനോ ലഹരിയിടപാടു നടത്തിയതിനോ തെളിവു ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് ഹേമന്ത് ചന്ദനഗൗഡരുടെ നടപടി.
2020 സെപ്റ്റംബർ നാലിനാണ് ബെംഗളൂരു കോട്ടൺപേട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വിവിധ ഹോട്ടലുകളിലും റിസോർട്ടുകളിലും വി.ഐ.പികളെ പങ്കെടുപ്പിച്ച് ലഹരിപ്പാർട്ടികൾ സംഘടിപ്പിച്ചു എന്നായിരുന്നു കേസ്.
ഇരുവരേയും കൂടാതെ മലയാളി നടൻ നിയാസ് മുഹമ്മദ്, ലഹരി മരുന്ന് ഇടപാടുകാരായ ബി.കെ രവിശങ്കർ, ലോം പപ്പർ സാംബെ, രാഹുൽ തോൺസെ തുടങ്ങിയവരും കേസിൽ പ്രതികളാണ്.