
സാൻഫ്രാൻസിസ്കോ : ഏകദേശം 3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ. മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാത്തതിന്റെ പേരിലാണ് ജീവനക്കാർക്കെതിരേയുള്ള നടപടി. പിരിച്ചുവിടുന്ന ജീവനക്കാർക്ക് പകരം പുതിയ ആളുകളെ നിയമിക്കുമെന്ന് മെറ്റ വ്യക്തമാക്കിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
അതേസമയം വാട്ട്സാപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള മെറ്റക്ക് കീഴിലുള്ള ആകെ ജീവനക്കാരുടെ അഞ്ച് ശതമാനത്തിനെയാണ് ഇത് ബാധിക്കുകയെന്ന് മെറ്റ എ.എഫ്.പിയോട് സ്ഥിരീകരിച്ചു. സെപ്തംബറിലെ കണക്കുകൾ പ്രകാരം 72400 ജീവനക്കാരാണ് മെറ്റയിൽ ഏകദേശമുള്ളത്.
ഏറ്റവും മികച്ച ജീവനക്കാരാണ് തന്റെ കമ്പനിയിലുള്ളത് എന്ന് ഉറപ്പുവരുത്താനാണ് പ്രകടനം അടിസ്ഥാനപ്പെടുത്തിയുള്ള ഈ പിരിച്ചുവിടലെന്ന് സക്കർബർഗ് വ്യക്തമാക്കിയതായും എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കൂട്ടപ്പിരിച്ചുവിടലുകൾ കോർപ്പറേറ്റ് സംസ്കാരത്തിന്റെ ഭാഗമാണ്. അടുത്തിടെ ആകെയുള്ളതിൽ ഒരു ശതമാനം ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടിരുന്നു.