ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ

സോൾ: ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ. രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യുൻ സുക് യോളിനെ കസ്റ്റഡിയിലെടുക്കാനും അദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലും തിരച്ചിൽ നടത്താനും കോടതി വാറന്റ് പുറത്തിറക്കിയിരുന്നു. സോൾ വെസ്റ്റേൺ ഡിസ്ട്രിക്ട് കോടതിയാണ് വാറന്റിറക്കിയത്. പട്ടാള നിയമപ്രഖ്യാപനവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ അഴിമതിവിരുദ്ധ ഏജൻസി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

അതേസമയം, അറസ്റ്റ് ചെയ്യാൻ വസതിയിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥരുടെ ഓഫീസിൽ ഹാജരാകാൻ യൂൻ സമ്മതിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി. അന്വേഷണത്തിന്റെ നിയമസാധുത അദ്ദേഹം അംഗീകരിക്കുന്നില്ലെന്നും എന്നാൽ രക്തച്ചൊരിച്ചിൽ തടയാനായാണ് അതനുസരിച്ചതെന്നും നേരത്തേ ചിത്രീകരിച്ച ഒരു വീഡിയോയിൽ യുൻ സുക് യോൾ പറഞ്ഞു. തടങ്കലിൽ വെച്ചതിനെ തുടർന്ന് നിയമവാഴ്ച പൂർണമായും തകർന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

നിലവിലെ അറസ്റ്റ് പ്രകാരം 48 മണിക്കൂർ പ്രസിഡന്റിനെ കസ്റ്റഡിയിൽവെക്കാം. അത് നീട്ടണമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർ പുതിയ വാറന്റിനായി അപേക്ഷിക്കണം. ഡിസംബർ 14-ന് നടന്ന ഇംപീച്ച്‌മെന്റ് വോട്ടെടുപ്പിനെ തുടർന്ന് യോളിന്റെ അധികാരങ്ങൾ താത്കാലികമായി റദ്ദാക്കിയിരുന്നു.

യുൻ സുക് യോളിനെ കസ്റ്റഡിയിലെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ നേരത്തേയും ശ്രമം നടത്തിയിരുന്നു. എന്നാൽ, പ്രസിഡന്റിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക കാരണം സുരക്ഷാ ജീവനക്കാർ അന്വേഷണോദ്യോഗസ്ഥരെ തടയുകയാണുണ്ടായത്. പ്രസിഡന്റിന്റെ വസതിയിൽ മണിക്കൂറോളം നീണ്ട തർക്കത്തിനൊടുവിൽ യുൻ സുക് യോളിനെ അറസ്റ്റ് ചെയ്യാനാകാതെ ഉദ്യോഗസ്ഥർ മടങ്ങിയ സ്ഥിതിയും ഉണ്ടായിരുന്നു. യോൾ അനുകൂല പ്രവർത്തകർ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് പ്രതിഷേധമിരിക്കുകയും ചെയ്തിരുന്നു.

രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന യോളിനെ അറസ്റ്റുചെയ്യാനും തലസ്ഥാനത്തെ അദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലും തിരച്ചിൽ നടത്താനുമായാണ് സോളിലെ ഒരു കോടതി നേരത്തെ അറസ്റ്റ് വാറന്റിറക്കിയിയത്. കലാപശ്രമത്തിനാണ് യോളിന്റെ പേരിൽ കേസെടുത്തിരിക്കുന്നത്. വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണിത്.

കഴിഞ്ഞദിവസം ഇംപീച്ച് ചെയ്യപ്പെട്ടെങ്കിലും ഭരണഘടനാ കോടതിയുടെ തീരുമാനം കാത്തിരിക്കുന്ന യോൾ പദവിയിൽ തുടരുന്നതിനിടെയാണ് ഇപ്പോഴത്തെ അറസ്റ്റ്. തുടർച്ചയായ കലാപങ്ങൾ നടത്തി ദേശീയ അസംബ്ലിയെയും പൊതുജനങ്ങളെയും ഭീഷണിപ്പെടുത്തി യൂൻ കലാപം നടത്തിയെന്ന് ആരോപിച്ചാണ് പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നത്. 300 എംപിമാരിൽ ഇംപീച്ച്മെന്റിനെ അനുകൂലിച്ച് 204 പേർ വോട്ട് ചെയ്തപ്പോൾ 85 പേർ എതിർത്തു. മൂന്ന് എംപിമാർ വിട്ടുനിന്നപ്പോൾ എട്ടു വോട്ടുകൾ അസാധുവായി.

Related Posts

ബം​ഗ്ലാദേശിൽ അടുത്ത വർഷം തിരഞ്ഞെടുപ്പ്; പ്രഖ്യാപിച്ച് മുഹമ്മദ് യൂനുസ്

ധാക്ക: ബംഗ്ലാദേശിൽ അടുത്ത വർഷം ഏപ്രിലിൽ ദേശീയ തിരഞ്ഞെടുപ്പ് നടക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ ഇടക്കാല നേതാവ് മുഹമ്മദ് യൂനുസാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനു പിന്നാലെ രാജ്യത്തുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെയാണ് തിരഞ്ഞെടുപ്പ്. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന്…

തിരിച്ചടിച്ച് റഷ്യ; വടക്കൻ യുക്രൈനിൽ ഡ്രോൺ ആക്രമണം, 5 പേർ മരിച്ചു

വാഷിങ്ടൻ: യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിച്ച് റഷ്യ. വടക്കൻ യുക്രെയ്നിലെ പ്രൈലുക്കി നഗരത്തിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 5 പേർ മരിച്ചു. ഏഴോളം നഗരങ്ങളിൽ 103 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയതായി യുക്രെയ്ൻ…

Leave a Reply

Your email address will not be published. Required fields are marked *