
തിരുവനന്തപുരം : സംസ്ഥാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാവും. കേരളത്തിന്റെ പുതിയ ഗവർണറായി ചുമതലയേറ്റ രാജേന്ദ്ര ആർലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലൂടെയാണ് നിയമസഭാ സമ്മേളനത്തിന് തുടക്കമാവുക. ഉരുൾ പൊട്ടൽ ദുരന്തമുണ്ടായ വയനാടിൻറെ പുനർനിർമ്മാണത്തിന് പ്രസംഗത്തിൽ മുൻഗണന നൽകും. വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കാത്തതിൽ കേന്ദ്രത്തിനെതിരെ പ്രസംഗത്തിൽ വിമർശനത്തിന് സാധ്യതയുണ്ട്. വിസി നിയമനത്തിൽ മാറ്റം നിർദ്ദേശിക്കുന്ന യുജിസിയുടെ കരട് ഭേദഗതിയെയും വിമർശിക്കാനിടയുണ്ട്.
ഗവർണറായി രാജേന്ദ്ര ആർലേക്കർ ചുമതലയേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗമാണ്. ചുമതലയേറ്റത് മുതൽ ഗവർണർ സർക്കാറുമായി അനുനയ ലൈനിലാണ് നീങ്ങുന്നത്. കഴിഞ്ഞ ദിവസം സ്പീക്കർ രാജ്ഭവനിലെത്തി ഗവർണറെ നയപ്രഖ്യാപന പ്രസംഗത്തിനായി ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. പിൻവലിച്ചെങ്കിലും വനനിയമഭേദഗതി അടക്കമുള്ള വിവാദ വിഷയങ്ങൾ സമ്മേളന കാലയളവിൽ പ്രതിപക്ഷം സർക്കാറിനെതിരെ ആയുധമാക്കും. ഏഴിനാണ് ബജറ്റ്.