
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ മുംബൈ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ബാന്ദ്ര പോലീസ് സ്റ്റേഷനിൽ എത്തിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. നേരത്തെ പ്രതിയെ പിടിക്കാൻ മുംബൈ പൊലീസ് 20 പൊലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു.
നടന്റെ ബാന്ദ്രയിലെ വീട്ടിൽ കടന്നുകയറിയ പ്രതി കുട്ടികളെ ഭീഷണിപ്പെടുത്തുകയും ബഹളം കേട്ട് ഓടിയെത്തിയ സെയ്ഫ് അലി ഖാനെ ആറ് തവണ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. പ്രതി ഒരു കോടി ആവശ്യപ്പെട്ടുവെന്നും നടന്റെ വീട്ടുജോലിക്കാരിയായ ഏലിയാമ്മ ഫിലിപ്പ് പൊലീസിനോട് പറഞ്ഞിരുന്നു. ഏലിയാമ്മ ഫിലിപ്പിനും മറ്റൊരു വീട്ടുജോലിക്കാരിക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം. നട്ടെല്ലിൽ കുത്തിയ കത്തിയുടെ ഒരു ഭാഗം കുടുങ്ങിയ നിലയിലാണ് സെയ്ഫിനെ ആശുപത്രിയിൽ എത്തിച്ചത് എന്നാണ് വിവരം. കഴുത്തിലുൾപ്പെടെ ആറ് കുത്തേറ്റ സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
സെയ്ഫ് അലി ഖാൻ, അദ്ദേഹത്തിൻറെ ഭാര്യയും നടിയുമായ കരീന കപൂർ, അവരുടെ രണ്ട് മക്കളായ നാല് വയസ്സുള്ള ജെഹ്, എട്ട് വയസ്സുള്ള തൈമൂർ, അഞ്ച് സഹായികൾ എന്നിവരാണ് 12 നിലകളുള്ള അപ്പാർട്ട്മെൻറിലെ 11 നിലയിലെ ആക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്നത് എന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
അക്രമി നടൻറെ ഫ്ലാറ്റിലേക്ക് എന്തെങ്കിലും തകർത്ത് കയറിയതല്ലെന്നും, എന്നാൽ മോഷണം എന്ന ഉദ്ദേശത്തോടെ രാത്രിയിൽ ഏതെങ്കിലും സമയത്ത് എതോ സുരക്ഷയില്ലാത്ത വഴി നുഴഞ്ഞുകയറിയതാവാനാണ് സാധ്യതയെന്നാണ് പോലീസ് ഉദ്യോഗസ്ഥർ നേരത്തെ അറിയിച്ചത്.