
വെമ്പായം: തിരുവനന്തപുരം നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബസിൽ ഉണ്ടായിരുന്ന ദാസിനി (60) ആണ് മരിച്ചത്. കാട്ടാക്കടയിൽ നിന്ന് മൂന്നാറിലേക്ക് പോയ ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽപെട്ടത്. ബസിൽ 49 യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. നെടുമങ്ങാട് നിന്നും വെമ്പായം പോകുന്ന റോഡിൽ ബസ് നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു എന്നാണ് വിവരം.
ബസിൽ നിന്നും വലിയതോതിൽ ഇന്ധനച്ചോർച്ച ഉണ്ടായിട്ടുണ്ട്. ഇത് റോഡിൽ പരന്നിട്ടുണ്ട്. അഗ്നിരക്ഷാസേന റോഡിൽനിന്നും ഇന്ധനം വെള്ളം ഉപയോഗിച്ച് നീക്കാനുള്ള ശ്രമം തുടരുകയാണ്. പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയെടുത്തു. ഒറ്റശേഖരമംഗലം സ്വദേശി അരുൾ ദാസ് ആണ് കസ്റ്റഡിയിലുള്ളത്. അപകട ശേഷം സംഭവ സ്ഥലത്ത് നിന്നും ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാളുടെ കണ്ണിന്റെ പുരികത്തിൽ ചെറിയ പരിക്ക് ഉണ്ട്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം സുഹൃത്തിന്റെ വീട്ടിൽ അഭയം തേടുകയായിരുന്നു. ഇവിടെ നിന്നും വിവരമറിഞ്ഞെത്തിയ നെടുമങ്ങാട് പൊലീസ് ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ട ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഒരു ലോറിയെ മറികടക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് അപകട സമയം അടുത്തുണ്ടായിരുന്നവർ പറയുന്നത്. വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടതോടെ വളവ് തിരിഞ്ഞശേഷമാണ് ബസ് മറിഞ്ഞത്. അതുവരെ റോഡിലൂടെ തെന്നി നീങ്ങുകയായിരുന്നെന്നും ബഹളം കേട്ടാണ് നോക്കിയതെന്നും ദൃക്സാക്ഷികൾ പറയുന്നു.
അപകടത്തെത്തുടർന്ന് ഉടൻ നാട്ടുകാരും പൊലീസും ഫയർഫോഴ്സും, കെഎസ്ഇബിയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയതിനാൽ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനായി. ബസിന്റെ ചില്ലുകൾ തകർത്ത് മുഴുവൻ പേരെയും പുറത്തെത്തിക്കുന്നതിലും ഒട്ടും വൈകാതെ തങ്ങളുടെ സ്വകാര്യ വാഹനങ്ങളിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയതും രക്ഷയായി. ബസിനടിയിൽ മറ്റാരും അകപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കിയതിനുശേഷമാണ് രക്ഷാദൗത്യം അവസാനിപ്പിച്ചത്.