
ദില്ലി: ഖോ ഖോ ലോകകപ്പിൻ്റെ സെമി ഫൈനലിൽ ഇടം നേടി ഇന്ത്യയുടെ വനിതാ-പുരുഷ ടീം. ക്വാർട്ടർ ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ചാണ് ഇന്ത്യയുടെ പുരുഷ ടീം ഫൈനലിൽ കടക്കുന്നത്. തോൽവി അറിയാത്ത അഞ്ചാം മത്സരമാണ് ഇന്ത്യ പൂർത്തിയാക്കിയത്. ശ്രീലങ്കയ്ക്കെതിരെ ടോസ് നേടിയ പ്രതീക് വൈക്കറിന്റെ നേതൃത്വത്തിലുള്ള ടീം ആക്രമണം തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. കളിയുടെ തുടക്കത്തിൽ തന്നെ വേഗത്തിലുള്ള പോയിന്റുകൾ സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിച്ചു. ആതിഥേയരുടെ നിരന്തരമായ പിന്തുടരൽ മികച്ച ലീഡിലേക്ക് നയിച്ചു.
ആദ്യ ടേൺ അവസാനിക്കുമ്പോൾ ഇന്ത്യ 58 പോയിന്റ് നേടി. ടേൺ 2 ൽ, ശ്രീലങ്കൻ ടീം ആക്രമണത്തിൽ മികച്ച പ്രകടനം പുറത്തെടുത്തു. പക്ഷേ ഇന്ത്യൻ ഡിഫൻഡർമാർക്ക് മുന്നിൽ അതൊന്നും വിലപ്പോയില്ല. ക്വാർട്ടർ ഫൈനലിന്റെ ആദ്യ പകുതി അവസാനിച്ചപ്പോൾ, ഇന്ത്യൻ പുരുഷ ടീം ശ്രീലങ്കയ്ക്കെതിരെ 40 പോയിന്റിന്റെ ലീഡ് നേടി, സ്കോർ 58-18. രണ്ടാം പകുതിയുടെ തുടക്കത്തിൽ, ടേൺ 3-ൽ, ഇന്ത്യ അവരുടെ ആക്രമണ തന്ത്രം പുനരാരംഭിച്ചു. എതിരാളിയുടെ 15 ഡിഫൻഡർമാരെയും പിടിച്ചെടുക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ട് അവർ ടേൺ 1നെ അപേക്ഷിച്ച് കുറച്ച് മെച്ചപ്പെട്ടു.
ടേൺ 3 അവസാനിച്ചപ്പോൾ, പ്രതീക് വൈക്കറിന്റെ നേതൃത്വത്തിലുള്ള ടീം 48 പോയിന്റുകൾ കൂടി നേടി. നാലാമത്തെയും അവസാനത്തെയും ടേണിൽ കാര്യങ്ങൾക്ക് മാറ്റമുണ്ടായില്ല. ശ്രീലങ്കയ്ക്കെതിരായ ക്വാർട്ടർ ഫൈനൽ വിജയത്തോടെ, 2025 ലെ ഖോ ഖോ ലോകകപ്പിൽ ഇന്ത്യ തുടർച്ചയായി അഞ്ച് വിജയങ്ങൾ രേഖപ്പെടുത്തി. ഇന്ന് നടക്കുന്ന സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. പുരുഷ വിഭാഗത്തിൽ തോൽവി അറിയാത്ത ടീമുകൾ ഇന്ത്യയും ദക്ഷിണാഫ്രിക്കയും മാത്രമാണ്.
അതേസമയം, ക്വാർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെതിരെ 95 പോയിന്റിന്റെ കൂറ്റൻ ജയത്തോടെയാണ് ഇന്ത്യൻ വനിതാ ടീം സെമിയിൽ കടന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും വിജയിച്ച ഇന്ത്യൻ വനിതകൾ ഒരു മത്സരം പോലും തോറ്റിട്ടില്ല.