
ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണെന്ന് കേന്ദ്രം. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം കേരളത്തിൽ കൊവിഡ് ബാധിച്ച് 66 പേർ മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പറഞ്ഞു. ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞവർഷം 5597 പേർക്ക് കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചു. 2023ൽ 516 മരണമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തതെന്നും കേന്ദ്രസർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കൊവിഡ് മരണം കൂടുതൽ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണെങ്കിലും ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കർണാടകയിലാണെന്ന് കണക്കുകൾ പറയുന്നു. 2024ൽ 7252 കൊവിഡ് കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ കഴിഞ്ഞ വർഷം 39 കൊവിഡ് മരണങ്ങളും മഹാരാഷ്ട്രയിൽ കഴിഞ്ഞ വർഷം 35 കൊവിഡ് മരണങ്ങളും സംഭവിച്ചതായാണ് കണക്ക്. മഹാരാഷ്ട്രയിൽ ഇക്കാലയളവിൽ 5658 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
വളരെ പരിമിതമായ കൊവിഡ് പരിശോധനകൾ മാത്രമാണ് ഇപ്പോൾ രാജ്യത്ത് നടന്നുവരുന്നത്. പനിയുമായി ആശുപത്രിയിലെത്തുന്ന എല്ലാവരോടും ആർടിപിസിആർ പരിശോധന നടത്താൻ നിർബന്ധിക്കാറില്ല. ഗുരുതരമായ ശ്വസനസംബന്ധമായ പ്രശ്‌നങ്ങളുള്ളവർക്കാണ് നിലവിൽ കൊവിഡ് പരിശോധന നടത്തുന്നത്. കൊവിഡ് കേസുകൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും സമൂഹത്തിന്റെയാകെ ശരാശരി കൊവിഡ് പ്രതിരോധം മെച്ചപ്പെട്ടിട്ടുണ്ടെന്നും രോഗം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറഞ്ഞുവരികയാണെന്നും ഐഎംഎ അറിയിച്ചു.