
വാഷിംങ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കേസ് തീർപ്പാക്കാൻ ഒരുങ്ങി മെറ്റ. കാപിറ്റോൾ കലാപത്തിന് പിന്നാലെ ട്രംപിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട കേസാണ് നഷ്ടപരിഹാരം നൽകി തീർപ്പാക്കുന്നത്. ഇത് സംബന്ധിച്ച് ധാരണയിൽ ഒപ്പുവെച്ചുവെന്നാണ് സൂചന.
കരാർ പ്രകാരം മെറ്റ ട്രംപിന് 2.5 കോടി ഡോളർ നൽകണം. ഇതിൽ 2.2 കോടി ട്രംപിന്റെ പ്രസിഡൻഷ്യൽ ലൈബ്രറിക്കായി നൽകും. ബാക്കി തുക നിയമവ്യവഹാരങ്ങൾക്കായി മാറ്റിവെക്കും.
വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ട്രംപുമായി സഹകരിച്ച് മുന്നോട്ടുനീങ്ങുന്നതിന്റെ ഭാഗമായാണ് മാർക്ക് സക്കർബർഗ് ഒത്തുതീർപ്പിന് തയ്യാറാവുന്നത്. നേരത്തെ, ട്രംപിന്റെ സത്യപ്രതിജ്ഞാചടങ്ങിന് സക്കർബർഗ് 10 ലക്ഷം ഡോളർ സംഭാവന നൽകിയിരുന്നു. തിരഞ്ഞെടുപ്പിന് പിന്നാലെ നവംബറിൽ ട്രംപിന്റെ ക്ലബ്ബിൽ സന്ദർശനം നടത്തിയപ്പോൾ തന്നെ സക്കർബർഗ് ഒത്തുതീർപ്പ് കാര്യം സംസാരിച്ചിരുന്നുവെന്നാണ് സൂചന.