
ഹൈദരാബാദ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെലങ്കാന കോൺഗ്രസിനുള്ളിൽ വിമത നീക്കം. 10 എംഎൽഎമാർ രഹസ്യയോഗം ചേർന്നു. ഗണ്ടിപേട്ടിലുള്ള അനിരുദ്ധ് റെഡ്ഡി എംഎൽഎയുടെ ഫാം ഹൗസിലായിരുന്നു യോഗം. എംഎൽഎമാരായ നയ്നി രാജേന്ദ്ര റെഡ്ഡി, ഭൂപതി റെഡ്ഡി, യെന്നം ശ്രീനിവാസ റെഡ്ഡി, മുരളി നായ്ക്, കുച്ചകുള്ള രാജേഷ് റെഡ്ഡി, സഞ്ജീവ് റെഡ്ഡി, അനിരുദ്ധ് റെഡ്ഡി, ലക്ഷ്മികാന്ത റാവു, ദൊന്തി മാധവ റെഡ്ഡി, ബീർല ഇലയ്യ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
കോൺട്രാക്ടർമാരുടെ ബില്ലുകൾ പാസാക്കാൻ കൈക്കൂലി ആവശ്യപ്പെടുന്നെന്ന ആരോപണം നേരിടുന്ന രണ്ട് മന്ത്രിമാരോടുള്ള എതിർപ്പാണ് രഹസ്യയോഗത്തിനു പിന്നിലെന്നാണു വിവരം. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മന്ത്രിമാരുമായി അടിയന്തര കൂടിക്കാഴ്ച നിശ്ചയിച്ചു. എംഎൽഎമാരുടെ പരാതികൾ ഉടൻ പരിഹരിക്കണമെന്ന് ഹൈക്കമാൻഡിന്റെ നിർദേശം.
എംഎൽഎമാരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കണമെന്ന് രേവന്ത് റെഡ്ഡി എല്ലാ മന്ത്രിമാർക്കും നിർദേശം നൽകി. എംഎൽഎമാരുടെ ആവശ്യങ്ങൾക്ക് മുൻഗണന നിശ്ചയിക്കണമെന്നും അവരുടെ നിർദേശങ്ങൾ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, രഹസ്യയോഗമല്ല വെറും അത്താഴവിരുന്ന് മാത്രമാണ് നടന്നതെന്ന് നഗർകുർണൂൽ എം.പി. മല്ലു രവി പറഞ്ഞു. പ്രതിപക്ഷം വിഷയം വഷളാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മാത്രമല്ല, യോഗം നടന്നത് ഫാംഹൗസിൽ അല്ല, ഐ.ടി.സി. കോഹിനൂറിലാണെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു.