
കോഴിക്കോട്: അരയിടത്തുപാലത്തു സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കോഴിക്കോട് മെഡിക്കൽ കോളജ് റൂട്ടിൽ ഓടുന്ന ബസാണു മറിഞ്ഞത്. പുതിയ സ്റ്റാന്റിൽനിന്നു 4.10ന് മാവൂർ കൂളിമാടിലേക്ക് പോകുകയായിരുന്ന ലിയാഖത് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 50ലധികം പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമെന്നാണ് വിവരം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ്, ബേബി മെമ്മോറിയൽ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
അരയിടത്തുപാലം മേൽപ്പാലം കയറുമ്പോൾ ബൈക്കിൽ ഇടിച്ചു ബസ് മറിയുകയായിരുന്നു. ബസിൽ 50ലധികം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. പരിക്കേറ്റവരിൽ ഏഴു പേർ വിദ്യാർത്ഥികളാണ്. ബസ് അതിവേഗതയിലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
അയിഷാബി (60), സരള (58), പ്രബിത(40), അമീറ (37), ജുനൈദ് (25), അനിഷ (38), ഉണ്ണി (49), ദിഥി (33), റിഷാന (21), ലീല (56), ഹനീഷ (40), ഫാബിയ(16), മുസ്തഫ(19), ദിയ (20), ഫാത്തിമ സഫ (20), ഗാർഗി (35), ദിയ റഷീദ് (26), അംന (19), അമൃത (26), സീന(42), ലളിത (64), അലയ (22), ബാദിറാമു (74), ഷമ്മാസ് (74), വൈഷ്ണവി (19), നാസർ (53), ഹരിത(26), തസ്ലീന(47), ഓമന (46), ഇയ്യത്തുമ്മ (57), ഫാത്തിമ ഹെന (24), അക്ഷയ(22ന), അശ്വനി(24), ഫാത്തിമ (30), ഫസീല (34), ശ്രുതി (30), സരിത് കുമാർ (47), ജമീല (57), അബ്ദുൽ ഖാദർ (67), രജീഷ് (26) തുടങ്ങി നാൽപത്തിയൊന്നുപേരെയാണ് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഒൻപത് പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്.
ബസ് മറ്റൊരു വാഹനത്തിൽ തട്ടി മീഡിയനിൽ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് ബസിൽ യാത്രചെയ്ത ആളുകളിൽനിന്ന് ലഭിക്കുന്ന വിവരം. തെറ്റായ ദിശയിൽ വന്ന രണ്ട് ബൈക്കുകളെ മറികടക്കാൻ ശ്രമിക്കവെയാണ് അപകടം നടന്നതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ബസ്സിന്റെ മുൻഭാഗം പൂർണമായും തകർന്നു. ബസ്സിലെ ഡീസൽ റോഡിലേക്കൊഴുകിയിട്ടുണ്ട്.
അപകടം നടന്ന് ഉടൻതന്നെ പോലീസും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി. അപകടംനടന്ന സ്ഥലത്തുനിന്ന് ബസ്മാറ്റാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.