സ്വീഡനിലെ ക്യാമ്പസിൽ വെടിവെയ്പ്പ്; മരണസംഖ്യ 11 ആയി ഉയർന്നു, നിരവധി പേർക്ക് പരിക്ക്

സ്റ്റോക്ക്‌ഹോം: സ്വീഡനിലെ ക്യാമ്പസിൽ ഉണ്ടായ വെടിവെയ്പ്പിൽ മരണം 11 ആയി ഉയർന്നതായി പൊലീസ്. ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലുള്ള ആറ് പേരും മുതിർന്നവരാണെന്നാണ് റിപ്പോർട്ട്. അഞ്ച് പേർക്ക് വെടിയേറ്റ മുറിവാണെന്നും ഒരാൾക്ക് അല്ലാതെയുള്ള ചെറിയ മുറിവാണെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരാളുടെ നില ഗുരുതരമാണ്. നിലവിൽ കൊലപാതകം, വെടിവെപ്പ്, ആയുധങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യം എന്നിവ പ്രകാരം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒറെബ്രോയിലെ റിസ്‌ബെർഗ്‌സിലെ ക്യാമ്പസിലുണ്ടായ വെടിവെപ്പ് രാജ്യ ചരിത്രത്തിലെ ഏറ്റവും ദാരുണമായ സംഭവമാണെന്ന് സ്വീഡൻ പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റെർസ്സൺ പറഞ്ഞു. ഭീകരമായ ആക്രമണമാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘സാധാരണ സ്‌കൂൾ ദിനം ഭയപ്പാടിന്റെ ദിനങ്ങളായി മാറിയവരെ കുറിച്ചാണ് എന്റെ ചിന്ത. ജീവിതത്തെക്കുറിച്ച് ഭയന്ന് ക്ലാസ്മുറിയിൽ അടച്ചിരിക്കുന്നത് ആരും അനുഭവിക്കാത്ത പേടിസ്വപ്‌നമാണ്. എന്താണ് സംഭവിച്ചതെന്നും എങ്ങനെയാണ് ഇത്രയും ഭീകരമായ ആക്രമണമുണ്ടായതെന്നും അന്വേഷിക്കാൻ പൊലീസിന് സാവകാശം നൽകണം’, പ്രധാനമന്ത്രി പറഞ്ഞു.

ഭീകരവാദ ആക്രമണമല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. അന്വേഷണ ഉദ്യോഗസ്ഥർ നിലവിൽ അപകടം സംഭവിച്ചവരെ തിരിച്ചറിയാനുള്ള പ്രക്രിയയിലാണെന്നും മരിച്ചവരിൽ മുഖ്യ പ്രതിയുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും പ്രാദേശിക പൊലീസ് മേധാവി റോബർട്ടോ ഈദ് ഫോറസ്റ്റ് പറഞ്ഞു. ആക്രമണത്തെക്കുറിച്ചുള്ള മുന്നറിയിപ്പൊന്നും ലഭിച്ചില്ലെന്നും ഒരാൾ ഒറ്റയ്ക്ക് നടത്തിയ ആക്രമണമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി ആക്രമണമുണ്ടാകില്ലെന്ന് പറഞ്ഞ പൊലീസ് മേധാവി ക്യാമ്പസിലുണ്ടായ വിദ്യാർത്ഥികളെ സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

തലസ്ഥാന നഗരമായ സ്റ്റോക്ക്‌ഹോമിൽ നിന്നും 200 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്നത്. 20 വയസിനുള്ളിൽ വരുന്ന വിദ്യാർത്ഥികളാണ് ക്യാമ്പസിലുണ്ടായത്. സ്‌കൂൾ വെബ്‌സൈറ്റ് പറയുന്നത് അനുസരിച്ച് പ്രൈമറി, അപ്പർ സെക്കൻഡറി കോഴ്‌സുകളാണ് ഇവിടെ ഉണ്ടായിരുന്നത്. കുടിയേറ്റക്കാർക്കുള്ള സ്വീഡിഷ് ക്ലാസുകൾ, തൊഴിൽ പരിശീലനം, ബുദ്ധിപരമായ വൈകല്യങ്ങളുള്ളവർക്കുള്ള കോഴ്‌സുകൾ എന്നിവയും കാമ്പസിൽ പഠിപ്പിക്കുന്നുണ്ട്.

ഏകദേശം പത്ത് തവണ വെടിവെക്കുന്ന ശബ്ദം കേട്ടതായി അധ്യാപികയായ ലെന വാറെൻമാർകും പ്രതികരിച്ചു. പരീക്ഷയായതിനാൽ ഉച്ചയ്ക്ക് ശേഷം വളരെ കുറച്ച് വിദ്യാർത്ഥികൾ മാത്രമേ ആക്രമണ സമയത്ത് ക്യാമ്പസിലുണ്ടായിരുന്നുള്ളുവെന്നും ടീച്ചർ പറഞ്ഞു. വെടിവെപ്പിന് ശേഷം വിദ്യാർത്ഥികളെ സമീപത്തുള്ള കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.

Related Posts

ബം​ഗ്ലാദേശിൽ അടുത്ത വർഷം തിരഞ്ഞെടുപ്പ്; പ്രഖ്യാപിച്ച് മുഹമ്മദ് യൂനുസ്

ധാക്ക: ബംഗ്ലാദേശിൽ അടുത്ത വർഷം ഏപ്രിലിൽ ദേശീയ തിരഞ്ഞെടുപ്പ് നടക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ ഇടക്കാല നേതാവ് മുഹമ്മദ് യൂനുസാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനു പിന്നാലെ രാജ്യത്തുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെയാണ് തിരഞ്ഞെടുപ്പ്. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന്…

തിരിച്ചടിച്ച് റഷ്യ; വടക്കൻ യുക്രൈനിൽ ഡ്രോൺ ആക്രമണം, 5 പേർ മരിച്ചു

വാഷിങ്ടൻ: യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിച്ച് റഷ്യ. വടക്കൻ യുക്രെയ്നിലെ പ്രൈലുക്കി നഗരത്തിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 5 പേർ മരിച്ചു. ഏഴോളം നഗരങ്ങളിൽ 103 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയതായി യുക്രെയ്ൻ…

Leave a Reply

Your email address will not be published. Required fields are marked *