
ന്യൂഡൽഹി: ഡൽഹി തിരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാളിന്റെ ആധിപത്യത്തിന് അന്ത്യം. വൻ തിരിച്ചടിക്കിടയിലും പാർട്ടിയുടെ മുഖമായ കെജ് രിവാൾ കൂടി തോറ്റതോടെ എഎപിയുടെ പതനം പൂർണമായി. ന്യൂഡൽഹി മണ്ഡലത്തിൽ ബി.ജെ.പിയുടെ പർവേശ് സാഹിബ് സിങ്ങിനോടാണ് കെജ്രിവാൾ പരാജയപ്പെട്ടത്. 1844 വോട്ടിനായിരുന്നു തോൽവി.
കെജ്രിവാൾ 20190 വോട്ട് നേടിയപ്പോൾ പർവേശ് 22034 വോട്ടും നേടി. മൂന്നാമതെത്തിയ കോൺഗ്രസ് സ്ഥാനാർഥിയും ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത് നേടിയ 3503 വോട്ടും കെജ്രിവാളിന്റെ പരാജയത്തിൽ നിർണായകമായി. 2013-ൽ ഷീലാ ദീക്ഷിതിനെ തോൽപിച്ചായിരുന്നു കെജ് രിവാളിന്റെ വരവ്..
ജംഗ്പുരയിൽ മനീഷ് സിസോദിയയ്ക്കും കാലിടറി. 572 വോട്ടിനായിരുന്നു സിസോദിയയുടെ തോൽവി. ബി.ജെ.പിയുടെ തർവീന്ദർ സിങ്ങാണ് ഇവിടെ വിജയിച്ചത്. മനീഷ് സിസോദിയ 34060 വോട്ട് നേടിയപ്പോൾ തർവീന്ദർ 34632 വോട്ട് നേടി.