
മുംബൈ: ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന ഷോയിലെ എപ്പിസോഡിലെ അശ്ലീല പരാമർശങ്ങൾ പ്രകോപനം സൃഷ്ടിച്ചതിനെത്തുടർന്ന് യൂട്യൂബർമാരായ രൺവീർ അല്ലാബാഡിയ, സമയ് റെയ്‌ന, അപൂർവ മഖിജ തുടങ്ങിയവർക്കെതിരേ മഹാരാഷ്ട്ര സൈബർ വകുപ്പ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു.
ഒരു മത്സരാർഥിയോട് രൺവീർ അല്ലാബാഡിയ അശ്ലീലപരാമർശം നടത്തിയതിനെത്തുടർന്നാണ് റിയാലിറ്റി ഷോ വിവാദമായത്. സാമൂഹികമാധ്യമത്തിൽ വ്യാപകമായി പങ്കിട്ട വീഡിയോ വലിയ പ്രതിഷേധത്തിനിടയാക്കി. ഐ.ടി. ആക്ട് പ്രകാരം മഹാരാഷ്ട്ര സൈബർവകുപ്പ് സ്വമേധയാ എഫ്.ഐ.ആർ. ഫയൽചെയ്തു. ഷോയുടെ 18 എപ്പിസോഡുകളും നീക്കാൻ സൈബർവകുപ്പ് ആവശ്യപ്പെട്ടു.
രൺവീർ അല്ലാബാഡിയയുടെ മോശം പരാമർശങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി, യുട്യൂബർമാർക്കെതിരേ കേസ് രജിസ്റ്റർചെയ്ത അസമിൽനിന്നുള്ള പോലീസ് സംഘവും ബുധനാഴ്ച മുംബൈയിലെത്തി.
ഷോയിൽ അശ്ലീലം പ്രോത്സാഹിപ്പിക്കുകയും ലൈംഗികത പ്രകടമാക്കുന്നതും അശ്ലീലവുമായ ചർച്ചകളിൽ ഏർപ്പെടുകയും ചെയ്തതിന് രൺവീറിനൊപ്പം സമയ് റെയ്‌ന, സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ അപൂർവ മഖിജ, ആശിഷ് ചഞ്ചലനി, ജസ്പ്രീത് സിങ് എന്നിവർക്കെതിരേ അസം പോലീസ് നേരത്തേ കേസെടുത്തിരുന്നു.
പരിപാടിയിലെ വിധികർത്താക്കളിലൊരാളായിരുന്നു രൺവീർ. ‘ജീവിതകാലം മുഴുവൻ എല്ലാ ദിവസവും നിങ്ങളുടെ മാതാപിതാക്കൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കാണണോ, അതോ ഒരിക്കൽ അതിൽ ചേരുകയും അത് എന്നെന്നേക്കുമായി നിർത്തുകയും ചെയ്യണോ?’ എന്നാണ് രൺവീർ ചോദിച്ചത്. ഈ വീഡിയോ വളരെ പെട്ടെന്ന് വൈറലായി. പിന്നാലെ വിവിധ കോണുകളിൽ നിന്ന് കടുത്ത വിമർശനങ്ങളാണ് രൺവീറിനും ഷോയിലെ മറ്റ് വിധികർത്താക്കൾക്കും അതിഥികൾക്കും നേരിടേണ്ടിവന്നത്. ഇതോടെ പരാമർശം നടത്തിയതിൽ രൺവീർ ക്ഷമചോദിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ബിയർബൈസപ്‌സ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ താരമായി മാറിയ വ്യക്തിയാണ് രൺവീർ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ ക്ഷമാപണം.
ഷോയിലെ 18 എപ്പിസോഡുകളും നീക്കാൻ നിർമാതാക്കളോടു സൈബർസെൽ ആവശ്യപ്പെട്ടിട്ടുണ്ട്. അലാബാദിയയുടെ പരാമർശം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച 30 പേർക്കെതിരെ കേസെടുത്തു. ടോക് ഷോയിൽ പങ്കെടുത്ത മലയാളി വിദ്യാർഥിനിയോട് കേരളീയരുടെ സാക്ഷരതയെക്കുറിച്ച് മോശമായി സംസാരിച്ച വിധികർത്താവ് ജസ്പ്രീത് സിങ്ങിന്റെ പരാമർശവും വിവാദമായി.