
ഇംഫാൽ: മണിപ്പുരിൽ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചതിനെ തുടർന്ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി കേന്ദ്രം. 1951-ന് ശേഷം ഇത് പതിനൊന്നാം തവണയാണ് മണിപ്പുർ രാഷ്ട്രപതി ഭരണത്തിന് കീഴിൽ വരുന്നത്. സംസ്ഥാനത്ത് നിലനിന്നിരുന്ന കലാപത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ബിരേൻ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്.
ബിരേൻ സിങ് കാവൽ മുഖ്യമന്ത്രിയായി തുടരുമെന്നായിരുന്നു ആദ്യ റിപ്പോർട്ട് എങ്കിലും കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്ന സൂചനകൾ വന്നത്. മണിപ്പുരിൽ നിയമസഭാസമ്മേളനം വിളിച്ചുചേർത്തിട്ട് ബുധനാഴ്ച ആറുമാസം തികഞ്ഞിരിക്കേ, ഭരണഘടനാ പ്രതിസന്ധി മറികടക്കാനാണ് രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് വിലയിരുത്തലുകൾ.
ഭരണഘടനയുടെ വ്യവസ്ഥകൾ അനുസരിച്ച് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ കഴിയാത്ത സാഹചര്യമില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഇത് അംഗീകരിച്ചു കൊണ്ടാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതെന്ന് രാഷ്ട്രപതിയുടെ ഓഫിസ് അറിയിച്ചു.. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ബി.ജെ.പിയിൽ സമവായമുണ്ടാക്കാൻ സാധിക്കാതെ വന്നതോടെയാണ് കേന്ദ്ര മന്ത്രിസഭ രാഷ്ടപതി ഭരണത്തിനു ശുപാർശ ചെയ്തത്.
ബിരേൻ സിങ്ങിന്റെ രാജിക്ക് പിന്നാലെ അദ്ദേഹത്തിന് പകരക്കാരനായി മറ്റൊരു നേതാവിനെ കണ്ടെത്താൻ മണിപ്പുരിലെ ബി.ജെ.പി. നേതാവായ ബിശ്വജിത്തിനോട് കേന്ദ്ര ആഭ്യമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടെങ്കിലും ആരുടെയും പേര് പറയാത്തതാണ് കേന്ദ്രനേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായത്. രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയാൽ എല്ലാവരുടെയും പിന്തുണയുള്ള നേതാവിനെ കണ്ടെത്താൻ ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന് കൂടുതൽ സമയം ലഭിക്കുകയും ചെയ്യും.
അതിനിടെ, ഭരണഘടനയുടെ അനുച്ഛേദം 174(1) പ്രകാരം ആറുമാസത്തിൽ കുറയാത്ത ഇടവേളകളിൽ നടത്തേണ്ട നിയമസഭാ സമ്മേളനം ഗവർണർ എന്തുകൊണ്ട് വിളിക്കാത്തതെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ജയറാം രമേഷ് ചോദിച്ചു. കോൺഗ്രസ് തിങ്കളാഴ്ച അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ തീരുമാനിച്ചതും മുഖ്യമന്ത്രിക്കായി പകരമൊരാളെ കണ്ടെത്താൻ ബി.ജെ.പി. നേതൃത്വത്തിന് കഴിയാത്തതുമാണ് സമ്മേളനം റദ്ദാക്കിയതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭാ സമ്മേളനം റദ്ദാക്കിയ ഗവർണറുടെ ഉത്തരവ് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് മണിപ്പുർ കോൺഗ്രസ് അധ്യക്ഷൻ കെയ്ഷാം മേഘചന്ദ്രയും ആരോപിച്ചു.