
മുംബൈ: നിർമിതബുദ്ധി പ്ലാറ്റ്ഫോമായ ചാറ്റ് ജി.പി.ടിയുടെ മാതൃകമ്പനിയായ ഓപ്പൺ എ.ഐ. ഇന്ത്യയിൽ ഡേറ്റാ സെന്റർ തുടങ്ങാൻ പദ്ധതിയിടുന്നു. രാജ്യത്ത് ഉപഭോക്താക്കളുടെ എണ്ണം കൂടുന്നതിനനുസരിച്ച് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. മാത്രമല്ല, ഇന്ത്യയിൽ നിർമിതബുദ്ധി ടൂളുകൾക്ക് ആവശ്യം വർധിക്കുന്നതും ഡേറ്റാ സെന്റർ ഒരുക്കാൻ കമ്പനിയെ പ്രേരിപ്പിക്കുന്ന ഘടകമാണ്.
ഇന്ത്യക്കാരുടെ വിവരങ്ങൾക്കൊപ്പം സമീപത്തുള്ള ചില ചെറുരാജ്യങ്ങളിൽനിന്നുള്ള വിവരങ്ങളും ഈ ഡേറ്റാ സെന്റർ വഴി കൈകാര്യംചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഡേറ്റാ സെന്ററുള്ള കമ്പനികളുമായി ചർച്ചകൾ നടക്കുന്നതായാണ് സൂചന.
അതേസമയം, എന്നുമുതൽ ഇതു നടപ്പാകുമെന്നതിൽ തീരുമാനമായിട്ടില്ല. ഓപ്പൺ എ.ഐ.ക്ക് നിലവിൽ ഇന്ത്യയിൽ ഓഫീസില്ല. ടെക്‌സസിലാണ് കമ്പനിയുടെ പ്രധാന ഡേറ്റാ സെന്ററുകളുള്ളത്. ഓപ്പൺ എ.ഐ.യുടെ രണ്ടാമത്തെ വലിയ വിപണിയായി ഇതിനകം ഇന്ത്യ മാറിയിട്ടുണ്ട്.
അതേസമയം, ഇന്ത്യയിൽ നിക്ഷേപത്തിനായി മറ്റൊരു യു.എസ്. ചിപ് കമ്പനികൂടിയെത്തുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിപ് ഫാബ്രിക്കേഷൻ ഉപകരണങ്ങളുടെ വിതരണം ലക്ഷ്യമിട്ട് ലാം റിസർച്ച് 10,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് തയ്യാറെടുക്കുന്നത്.
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞവർഷം 2,800 കുട്ടികൾക്ക് നൈപുണ്യശേഷി വർധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 241 കോടിയുടെ സോഫ്റ്റ് വേർ ലൈസൻസ് കമ്പനി ലഭ്യമാക്കിയിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഇന്ത്യൻ സെമികണ്ടക്ടർ മിഷൻ എന്നിവയുമായി സഹകരിച്ചായിരുന്നു പദ്ധതി.
ഇന്ത്യയുടെ ചിപ് നിർമാണ പദ്ധതിയുടെ ഭാഗമായി നിലവിൽ അഞ്ചു പദ്ധതികൾക്ക് ഇതിനകം അനുമതിയായിട്ടുണ്ട്. അമേരിക്കൻ കമ്പനിയായ മൈക്രോൺ, ടാറ്റ ഇലക്ട്രോണിക്‌സ്, സി.ജി. പവർ, കേയൻസ് എന്നീ കമ്പനികളുടെ പദ്ധതികൾക്കാണ് അനുമതിയായിട്ടുള്ളത്.