
മുംബൈ: ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന യൂട്യൂബ് ഷോയിൽ യൂട്യൂബർ രൺവീർ അല്ലാബാഡിയ നടത്തിയ അശ്ലീല പരാമർശ വിവാദത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ. സംഭവത്തിൽ അന്വേഷണം നടത്താൻ മന്ത്രി ആശിഷ് ഷെലാറിന്റെ നേതൃത്വത്തിലുള്ള സാംസ്കാരിക വകുപ്പിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. പിന്നാലെ മന്ത്രിയുടെ അധ്യക്ഷതയിൽ വകുപ്പിൽ വിളിച്ചുചേർത്ത യോഗത്തിനു ശേഷം അദ്ദേഹം വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന യൂട്യൂബ് ഷോയിലെ അശ്ലീലതയെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് മഹാരാഷ്ട്ര സർക്കാരിന്റെ നടപടി.
ഷോയിലെ അശ്ലീല പരാമർശത്തിന്റെ പേരിൽ വിവിധ സംസ്ഥാനങ്ങളിലായി തനിക്കെതിരേ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളിൽ ഇളവുതേടിയും ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ടും രൺവീർ അല്ലാബാഡിയ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ മകനും അഭിഭാഷകനുമായ അഭിനവ് ചന്ദ്രചൂഡ് മുഖേനയാണ് രൺവീർ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
ഷോയിലെ വിവാദ പരാമർശത്തിൽ രൺവീറിനും മറ്റ് വിധികർത്താക്കളായിരുന്ന സമയ് റെയ്ന, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ അപൂർവ മഖിജ, ആശിഷ് ചഞ്ചലനി, ജസ്പ്രീത് സിങ് തുടങ്ങിയവർക്കെതിരേ ഗുവാഹത്തി പോലീസ് സമൻസ് അയച്ചതിനാൽ അറസ്റ്റ് ഭയന്ന് രൺവീർ മുൻകൂർ ജാമ്യവും തേടിയിട്ടുണ്ട്.
ഫെബ്രുവരി 10-ന് ഗുവാഹത്തി പോലീസ്, ഷോയിലെ അഞ്ച് പ്രമുഖ യൂട്യൂബർമാർക്കെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. അശ്ലീലത്തെ പ്രോത്സാഹിപ്പിക്കുകയും ലൈംഗികത പ്രകടമാക്കുന്നതും അശ്ലീലവുമായ ചർച്ചകളിൽ ഏർപ്പെട്ടു തുടങ്ങിയ കാരണങ്ങൾ ചേർത്തായിരുന്നു എഫ്.ഐ.ആർ. തുടർന്നാണ് പോലീസ് ഇവർക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാനായി സമൻസ് അയച്ചത്. വിഷയം അന്വേഷിക്കാനായി മുംബൈയിലേക്ക് അസം പോലീസിന്റെ ഒരു ടീം എത്തിയിരുന്നു.