
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലിൽ ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുത്തു. സെമിയിൽ കേരളം ഗുജറാത്തിനോടാണ് പൊരുതുന്നത്. രഞ്ജിയിൽ കേരളത്തിന്റെ രണ്ടാമത്തെ സെമി ഫൈനലാണിത്. ചരിത്രത്തിലാദ്യമായി ഫൈനൽ കളിയ്ക്കുക എന്ന മോഹത്തോടെയാണ് കേരളം ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്.
പ്രാഥമിക ഘട്ടത്തിലും ക്വാർട്ടർ ഫൈനലിലും ഒരു മത്സരത്തിലും തോൽക്കാതെയാണ് കേരളത്തിന്റെ വരവ്. ജമ്മു കശ്മീരിനെതിരേ ക്വാർട്ടറിൽ കളി കൈവിട്ടെന്നു തോന്നിയ ഘട്ടത്തിൽ പത്താംവിക്കറ്റിലെ കൂട്ടുകെട്ടിലൂടെ തിരിച്ചുവന്നു. ക്വാർട്ടർ മത്സരം സമനിലയായെങ്കിലും ഒന്നാം ഇന്നിങ്സിലെ ഒറ്റ റൺ ലീഡിലൂടെ കേരളം മുന്നേറി.
മറുവശത്ത് സൗരാഷ്ട്രയെ 98 റൺസിന് തോൽപ്പിച്ചാണ് ഗുജറാത്തിന്റെ വരവ്. ഗുജറാത്തിനായി ജസ്മീത് പട്ടേൽ എട്ട് മത്സരങ്ങളിൽ 582 റൺസുമായി മികച്ച ഫോമിലാണ്. ഏഴ് മത്സരങ്ങളിൽ 555 റൺസ് നേടിയ സൽമാൻ നിസാറിലാണ് കേരളത്തിന്റെ വലിയ പ്രതീക്ഷ. ബൗളിങ്ങിൽ എം.ഡി. നിധീഷുംകൂടി ഫോമായാൽ ഗുജറാത്തിന് കടുപ്പമാകും കാര്യങ്ങൾ. മുഹമ്മദ് അസ്ഹറുദ്ദീൻ, ജലജ് സക്സേന, അക്ഷയ് ചന്ദ്രൻ ഉൾപ്പെടെയുള്ളവരും കേരള ടീമിന്റെ കരുത്താണ്.