
ന്യൂഡൽഹി: പുതിയ നാഴികകല്ലുമായി ഇന്ത്യ. കുത്തനെ പറന്നുയരാനും നിലത്തിറങ്ങാനും കഴിയുന്ന (വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിങ്-വി.ടി.ഒ.എൽ) എയർ ആംബുലൻസുകളുള്ള രാജ്യമാകാൻ ഒരുങ്ങി ഇന്ത്യ . ഇതിനായി മദ്രാസ് ഐ.ഐ.ടിയിൽ നിന്നുള്ള സ്റ്റാർട്ടപ്പായ ഇ പ്ലെയ്ൻ കമ്പനിയുമായി കരാർ ഒപ്പുവച്ചു. 100 കോടി ഡോളറിന്റെ കരാറിലാണ് ഒപ്പുവെച്ചത്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന 788 എയർ ആംബുലൻസുകളാണ് ഇ പ്ലെയ്ൻ നൽകുക.
ഇന്ത്യയിലെ മുൻനിര എയർ ആംബുലൻസ് കമ്പനിയായ ഐ.സി.എ.എ.ടിക്കാണ് ഇ പ്ലെയ്ൻ 788 ഇ-വി.ടി.ഒ.എൽ. എയർ ആംബുലൻസുകൾ നൽകുക. പിന്നീട് ഐ.സി.എ.എ.ടി. രാജ്യത്തെ എല്ലാ ജില്ലകളിലും എയർ ആംബുലൻസുകൾ വിന്യസിക്കും. ഓരോ ഇന്ത്യൻ നഗരങ്ങളിലും പ്രതിദിനം വർധിക്കുന്ന വാഹനപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ വലിയ പ്രാധാന്യമാണ് ഈ കരാറിനുള്ളത്. വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ എയർ ആംബുലൻസുകൾ പരിസ്ഥിതിയെ ഹാനികരമായി ബാധിക്കില്ല എന്നും ഉറപ്പാക്കാൻ കഴിയും.
വ്യത്യസ്ത ഇടങ്ങളിലെ ഭൂപ്രകൃതികൾക്കും ജനസാന്ദ്രതയ്ക്കും അനുസരിച്ചുള്ള എയർ ആംബുലൻസ് മാതൃകകളാണ് ഇ പ്ലെയ്ൻ രൂപകൽപ്പന ചെയ്യുക. പൈലറ്റിന് പുറമെ ഒരു രോഗി, ഒരു ആരോഗ്യപ്രവർത്തക(ൻ), സ്ട്രക്ചർ, ജീവൻരക്ഷാ ഉപകരണങ്ങൾ, മെഡിക്കൽ കിറ്റുകൾ എന്നിവ വഹിക്കാൻ എയർ ആംബുലൻസിന് കഴിയും. മണിക്കൂറിൽ 200 കിലോമീറ്റർ പരമാവധി വേഗതയിൽ പറക്കാൻ കഴിയുന്ന ഇതിന്റെ ബാറ്ററി ഒരു തവണ പൂർണമായി ചാർജ് ചെയ്താൽ 110 മുതൽ 200 കിലോമീറ്റർ വരെ പറക്കാൻ കഴിയും.
എയർ ആംബുലൻസ് ഉൾപ്പെടെയുള്ള സേവനങ്ങൾ 2026-ന്റെ അവസാനപാദത്തോടെ ആരംഭിക്കാനാണ് ഇ പ്ലെയ്ൻ കമ്പനി ലക്ഷ്യമിടുന്നത്. പ്രതിവർഷം 100 യൂണിറ്റുകൾ നിർമ്മിക്കാനുള്ള ശേഷി ഇ പ്ലെയ്ൻ കമ്പനിക്കുണ്ടെന്ന് സ്ഥാപകനായ സത്യ ചക്രവർത്തി പറഞ്ഞു. എയർ ആംബുലൻസുകൾക്കായി 100 കോടി ഡോളറിന്റെ കരാറുണ്ടാക്കിയെങ്കിലും പുതിയ തരം ഇ-വി.ടി.ഒ.എൽ. എയർക്രാഫ്റ്റുകൾ നിർമ്മിക്കാനും പരീക്ഷണപ്പറക്കൽ നടത്താനുമായി 10 കോടി ഡോളർ കൂടി കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ഷേപകരിൽ നിന്ന് ഇതുവരെ രണ്ട് കോടി ഡോളർ സമാഹരിച്ചുവെന്നും മദ്രാസ് ഐ.ഐ.ടിയിലെ പ്രൊഫസർ കൂടിയായ സത്യ ചക്രവർത്തി വ്യക്തമാക്കി.