
ജയ്പുർ: രാജസ്ഥാൻ നിയമസഭയിൽ ബജറ്റ് സമ്മേളനത്തിനിടെയുണ്ടായ ബഹളത്തെത്തുടർന്ന് ആറ് കോൺഗ്രസ് എംഎൽഎമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തു. സസ്‌പെൻഡ് ചെയ്യപ്പെട്ട എം.എൽ.എമാർ സഭയുടെ നടുത്തളത്തിൽ തന്നെ താമസിക്കാൻ തീരുമാനിച്ചതായി അറിയിച്ചു.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി ബന്ധപ്പെട്ട ബി.ജെ.പി. മന്ത്രിയുടെ പരാമർശമാണ് ബഹളത്തിന് വഴി തെളിച്ചത്. ‘നിങ്ങളുടെ മുത്തശ്ശി’ എന്നാണ് മന്ത്രി ഇന്ദിരാഗാന്ധിയെ വിശേഷിപ്പിച്ചത്. മുൻ പ്രധാനമന്ത്രിയെ ഇങ്ങനെ വിശേഷിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ബഹളം വെച്ചത്.
വർക്കിങ് വിമൻസ് ഹോസ്റ്റലുകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെ സാമൂഹ്യനീതി വകുപ്പ് മന്ത്രി അവിനാശ് ഗെഹ്‌ലോത്താണ് വിവാദമായ പരാമർശം നടത്തിയത്. ‘എല്ലായ്‌പ്പോഴുമെന്ന പോലെ 2023-2024 വർഷത്തെ ബജറ്റിലും പദ്ധതിക്ക് നിങ്ങളുടെ മുത്തശ്ശിയുടെ പേരാണ് നൽകിയത്’ എന്നാണ് മന്ത്രി പ്രതിപക്ഷ എം.എൽ.എമാരോട് പറഞ്ഞത്.
പിന്നാലെ പ്രതിപക്ഷ നേതാവ് ടിക്കാ റാം ജുല്ലി ഇതിനെ ശക്തമായി എതിർത്തു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഉദ്ദേശിച്ചാണോ ഇത് പറഞ്ഞത് എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, പരാമർശം സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ കോൺഗ്രസ് എം.എൽ.എമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.
സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ലക്ഷ്മൺഗഢ് എം.എൽ.എ. നിയമസഭാ സെക്രട്ടറിയുടെ മേശയ്ക്കരികിലെത്തുകയും മന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കോൺഗ്രസ് എം.എൽ.എമാരും നിയമസഭയിലെ മാർഷൽമാരും നേർക്കുനേർ വന്നതിനും സഭ സാക്ഷ്യം വഹിച്ചു. ‘മുത്തശ്ശി’ എന്ന വാക്ക് അൺപാർലമെന്ററി അല്ല എന്ന വിചിത്ര മറുപടിയാണ് പാർലമെന്ററികാര്യ മന്ത്രി പറഞ്ഞത്.