
കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന പി പി ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതേസമയം, ദിവ്യയുടെ ജാമ്യാപേക്ഷയെ എതിർത്ത് നവീൻ ബാബുവിന്റെ കുടുംബവും കക്ഷി ചേർന്നിട്ടുണ്ട്. വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടിവി പ്രശാന്തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഡിഎമ്മിനെതിരായ ആരോപണമെന്നാണ് ദിവ്യയുടെ പ്രധാന വാദം.
കണ്ണൂർ കളക്ടർ അരുൺ കെ വിജയന്റെ മൊഴിയും ദിവ്യ ആയുധമാക്കുന്നു. മൊഴികൾ കോടതിയിൽ എത്താതെ ഒളിപ്പിക്കുന്നുവെന്നും ദിവ്യ ഹർജിയിൽ വാദിക്കുന്നു. പിപി ദിവ്യയ്ക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. നവീനെതിരായി ദിവ്യ നടത്തിയത് ആസൂത്രിതമായ നീക്കമായിരുന്നുവെന്നും ഇത് ദിവ്യയുടെ ക്രിമിനൽ മനോഭാവം വെളിവാക്കുന്ന പ്രവൃത്തിയാണെന്നുമാണ് ദിവ്യയുടെ റിമാൻഡ് റിപ്പോർട്ടിലെ പരാമർശം. അന്വേഷണസംഘത്തോട് ദിവ്യ സഹകരിക്കുന്നില്ലെന്നാണ് അന്വേഷണസംഘത്തിന്റെ ആരോപണം. ഈ പരാമർശം റിമാൻഡ് റിപ്പോർട്ടിലുമുണ്ട്.