
ലതാകിയ: സിറിയയുടെ മുൻ പ്രസിഡന്റ് ബഷാർ അൽ അസദ് അനുകൂലികളും സിറിയൻ സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 70 പേർ കൊല്ലപ്പെട്ടു. ലതാകിയയിലെ തീരദേശ മേഖലയിൽ തുടങ്ങിയ സംഘർഷം ടാർട്ടസിലേക്കും വ്യാപിച്ചു. അസദ് അനുകൂലികളുടെ ശക്തികേന്ദ്രമായ ലതാക്കിയൻ ഗ്രാമങ്ങളിൽ സേന വ്യോമാക്രമണം നടത്തിയതായി ബ്രിട്ടനിലെ സിറിയൻ യുദ്ധ നിരീക്ഷണ സംഘടനയായ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൺ റൈറ്റ്സ് പറഞ്ഞു.
ലതാകിയയിലേക്ക് കൂടുതൽ സേനയെ അയച്ചതായി സർക്കാർ പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സൈന്യം ശ്രമിക്കുന്നതായി ദേശീയ വാർത്താ ഏജൻസിയും റിപ്പോർട്ടുചെയ്തു.
ലതാകിയ പ്രവിശ്യയിലെ ജബ്ലെ പട്ടണത്തിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അസദിന്റെ സേനയിലെ ‘ദി ടൈഗർ’ എന്ന് വിളിപ്പേരുള്ള കമാൻഡറായിരുന്ന സുഹൈൽ അൽ ഹസ്സന്റെ അനുയായികളായ തോക്കുധാരികൾ സുരക്ഷാസേനയുടെ ചെക്‌പോസ്റ്റുകൾ ആക്രമിച്ചതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. 2015-ൽ വിമതർക്കെതിരേ അസദ് സേനയെ നയിച്ചത് ഹസ്സനാണ്. തീരമേഖലയായ ബനിയാസും ജബ്ലെയും ഇപ്പോഴും അസദ് അനുകൂലികളുടെ നിയന്ത്രണത്തിലാണ്. ന്യൂനപക്ഷമായ അൽവൈറ്റുകൾ അധിവസിക്കുന്ന മേഖലയാണിവിടം.
സുന്നികൾക്ക് ബഹുഭൂരിപക്ഷമുള്ള സിറിയയിൽ ഷിയാ വിഭാഗത്തിലെ അലവി എന്ന ചെറിയ ഉപവിഭാഗത്തിൽ ഉൾപ്പെടുന്നവരാണ് അസദ് കുടുംബം. ബഷാർ അൽ അസദിന്റെ പതനത്തിനുശേഷം അലവി വിഭാഗത്തിന് നേർക്ക് വ്യാപക ആക്രമണങ്ങൾ നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. അസദിന്റെ ജന്മനഗരമായ ഖർദ്വയും അലവി ഗ്രാമങ്ങളും സിറിയിൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലല്ല.
കഴിഞ്ഞ ഡിസംബറിൽ സായുധസംഘടനയായ ഹയാത് തഹ്‌രീർ അൽ ഷാം(എച്ച്.ടി.എസ്.) നടത്തിയ വിമത വിപ്ലവത്തിനുശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ രക്തച്ചൊരിച്ചിലാണ് ലതാകിയയിലേത്. ആഭ്യന്തരയുദ്ധം ആരംഭിച്ച് 13 വർഷത്തിനുശേഷമാണ് വിമതർ അസദിന്റെ സമഗ്രാധിപത്യഭരണത്തെ അട്ടിമറിച്ചത്. എച്ച്.ടി.എസ്. നയിച്ച 11 ദിവസത്തെ വിപ്ലവത്തെത്തുടർന്ന് അസദ് റഷ്യയിലേക്ക് പലായനംചെയ്തിരുന്നു.
എച്ച്.ടി.എസിന്റെ നേതാവായിരുന്ന അഹമ്മദ് അൽ ഷാരയാണ് നിലവിൽ സിറിയയുടെ ഇടക്കാല പ്രസിഡന്റ്. രാജ്യത്തുനിന്ന് അസദ് അനുകൂലികളെ ഉന്മൂലനം ചെയ്യുമെന്ന് ഷാരയുടെ കീഴിലുള്ള സേന പ്രഖ്യാപിച്ചിരുന്നു.