
ഒട്ടാവ: കാനഡയ്ക്ക് ഇനി പുതിയ അമരക്കാരൻ. ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി എത്തുന്ന മാർക്ക് കാർണി ഇനി കാനഡയെ നയിക്കും. ലിബറൽ പാർട്ടി നേതാവായും കാനഡയുടെ 24–ാം പ്രധാനമന്ത്രിയായും മാർക്ക് കാർണിയെ തിരഞ്ഞെടുത്തു. ഒന്നരലക്ഷത്തോളം പാർട്ടി അംഗങ്ങൾ പങ്കെടുത്ത വോട്ടെടുപ്പിൽ മാർക്ക് കാർണിക്ക് 86 ശതമാനത്തോളം വോട്ട് ലഭിച്ചതായാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പിൽ മുൻ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡിനെയാണ് കാർണി പരാജയപ്പെടുത്തിയത്.
ഇക്കഴിഞ്ഞ ജനുവരിയിലാണ് ലിബറൽ പാർട്ടി നേതാവും പ്രധാനമന്ത്രിയുമായിരുന്ന ജസ്റ്റിൻ ട്രൂഡോ തന്റെ രാജി പ്രഖ്യാപിച്ചത്. ഒമ്പതുവർഷത്തിലേറെ ഭരണത്തിലിരുന്നശേഷമായിരുന്നു ട്രൂഡോ സ്ഥാനമൊഴിഞ്ഞത്. ഇതിനുപിന്നാലെയാണ് ട്രൂഡോയ്ക്ക് പകരക്കാരനെ കണ്ടെത്താൻ ലിബറൽ പാർട്ടി തിരഞ്ഞെടുപ്പ് നടത്തിയത്.
ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവർണറായി പ്രവർത്തിച്ചയാളാണ് 59-കാരനായ മാർക്ക് കാർണി. 2008-ലെ ആഗോള സാമ്പത്തികമാന്ദ്യത്തിൽ പിടിച്ചുനിൽക്കാൻ കാനഡയെ സഹായിച്ചതിലൂടെ ഗോൾഡ്മാൻ സാക്‌സിലെ മുൻ ഉദ്യോഗസ്ഥൻ കൂടിയായിരുന്ന കാർണിയുടെ പ്രശസ്തി വർധിച്ചു. നിലവിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നേരിടാൻ ഏറ്റവും യോഗ്യനായ രാഷ്ട്രീയക്കാരനെന്നാണ് വിവിധ സർവേകളിൽ കാർണിയെ കാനഡക്കാർ വിശേഷിപ്പിക്കുന്നത്.
ലിബറൽ പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മാർക്ക് കാർണി സാമൂഹികമാധ്യമമായ എക്‌സിലൂടെ ഏവർക്കും നന്ദി അറിയിച്ചു. ഐക്യപ്പെടുമ്പോഴാണ് നമ്മൾ കൂടുതൽ ശക്തരാകുന്നതെന്നും നിങ്ങൾക്ക് നന്ദിയെന്നുമാണ് മാർക്ക് കാർണി എക്‌സിൽ കുറിച്ചത്.