
ഷിംല: ഹിമാചൽപ്രദേശിൽ കുളുവിലെ മണികരനിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ആറു പേർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്ക് പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റ അഞ്ചു പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീഴുകയും ആളുകൾ അതിനിടയിൽ പെടുകയുമായിരുന്നു.
പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. ഈ മാസം ആദ്യം ഹിമാചൽ പ്രദേശിന്റെ പല ഭാഗങ്ങളിലും കനത്ത മഴയും മഞ്ഞുവീഴ്ചയും സാധാരണ ജീവിതത്തെ ദുസഹമാക്കിയിരുന്നു. വിനോദയാത്രയ്ക്ക് പോയ മലയാളി സംഘവും സംഭവസ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.