
നയ്പീഡോ: മ്യാൻമർ ഭൂകമ്പത്തിൽ മരണം 2056 ആയി ഉയർന്നു. 3900 പേർ പരുക്കേറ്റു വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 270 പേരെ ഇനിയും കണ്ടെത്താനുണ്ട്. 11 നിലയുള്ള 4 കെട്ടിടങ്ങൾ തകർന്നുവീണ സ്കൈ വില്ല മേഖലയിൽ സഹായമെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. മിനിറ്റുകൾക്ക് ശേഷം 6.7 തീവ്രത രേഖപ്പെടുത്തിയ തുടർ ഭൂചലനവും ചെറിയ ഭൂചലനങ്ങളും രൂപപ്പെട്ടു.
ഓപ്പറേഷൻ ബ്രഹ്മയുടെ ഭാഗമായി മ്യാൻമറിലെത്തിയ ഇന്ത്യൻ സംഘം നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. അവശ്യ സാധനങ്ങളുമായി നാലു കപ്പലുകൾ ഇന്ത്യ മ്യാൻമറിലേക്ക് അയച്ചിട്ടുണ്ട്. റെയിൽവേ, വിമാന സർവീസുകൾ പുനസ്ഥാപിക്കാനായിട്ടില്ല. ഇന്ത്യ, ചൈന, സിംഗപ്പുർ തുടങ്ങി വിവിധ രാജ്യങ്ങൾ മ്യാൻമറിനെ സഹായിക്കുന്നുണ്ട്. എന്നാൽ ഈ സഹായങ്ങളൊന്നും എല്ലാ മേഖലയിലും എത്തിയിട്ടില്ലെന്നാണ് വിവരം.
ഭൂകമ്പബാധിത പ്രദേശങ്ങളിൽ താൽക്കാലിക ആശുപത്രി ഒരുക്കാനുള്ള നടപടികൾ കരസേന ആരംഭിച്ചു. അവശ്യ സാധനങ്ങളുമായി കൂടുതൽ കപ്പലുകളും വിമാനങ്ങളും മ്യാൻമറിലേക്ക് അയക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.