
ദില്ലി: വഖഫ് നിയമ ഭേദഗതി ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ബില്ല് സഭയിൽ അവതരിപ്പിക്കുക. എട്ട് മണിക്കൂർ ചർച്ച നടക്കും. അതേസമയം, കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. എല്ലാ എം.പിമാർക്കും വിപ്പ് നൽകാൻ ഭരണപക്ഷം തീരുമാനിച്ചിട്ടുണ്ട്. വഖഫ് ബിൽ ചർച്ചയിൽ സിപിഎം എംപിമാർ പങ്കെടുക്കില്ല. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള മൂന്ന് എംപിമാർ മധുരയിൽ പാർട്ടി കോൺഗ്രസ് നടക്കുന്നതിനാൽ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ചു.
ജെപിസിയിലൂടെ കടന്ന് ഭരണപക്ഷ നിർദ്ദേശങ്ങൾ മാത്രം ഉൾപ്പെടുത്തിയ വഖഫ് നിയമഭേദഗതി ബില്ലാണ് പാർലമെൻറിലേക്ക് എത്തുന്നത്. പുതിയ രൂപത്തിൽ വരുന്ന ബില്ലിൽ 8 മണിക്കൂർ ചർച്ചയുണ്ടാകും, തുടർന്ന് പാസാക്കും. മൂന്ന് ദിവസങ്ങൾ മാത്രം ശേഷിക്കേ തിരക്കിട്ട് നടപടികൾ പൂർത്തിയാക്കാനാകും ശ്രമം. ബില്ല് പാസാക്കാനുള്ള അംഗസംഖ്യയുള്ളതിനാൽ സർക്കാരിന് ആശങ്കയില്ല. ന്യൂനപക്ഷ വിരുദ്ധമെന്ന പ്രചാരണം കേന്ദ്രം പാടേ തള്ളുകയാണ്. കെസിബിസിയും സിബിസിഐയുമൊക്കെ പിന്തുണച്ച സാഹചര്യത്തിൽ സർക്കാരിന് ആത്മവിശ്വാസം കൂടിയിട്ടുണ്ട്.
എൻഡിഎയിലെ പ്രധാന ഘടകക്ഷികളായ ജെഡിയുവും, ടിഡിപിയും ഇനിയും പരസ്യമായി നിലപാടറിയിച്ചിട്ടില്ല. ബില്ല് പാർലമെൻറിലെത്തുമ്പോൾ നിലപാട് വ്യക്തമാക്കുമെന്നാണ് ജെഡിയു നേതൃത്വം പറയുന്നത്. വഖഫ് ബില്ലിനെ എതിർക്കുക തന്നെ ചെയ്യുമെന്നാണ് അർത്ഥശങ്കയിടയില്ലാത്ത വിധം കോൺഗ്രസിൻറെ വടക്കേ ഇന്ത്യയിലെ എംപിമാർ വ്യക്തമാക്കുന്നത്. പ്രതിപക്ഷ നിർദ്ദേശങ്ങൾ പാടെ തള്ളിയാണ് ജെപിസി റിപ്പോർട്ട് തയ്യാറാക്കിയത്. ബില്ലിനനകൂലമായി വോട്ട് ചെയ്യണമെന്ന കെസിബിസി ആവശ്യത്തോടെ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ പരസ്യമായി പ്രതികരിച്ചിട്ടില്ല. കൂടിയാലോചനകൾക്ക് ശേഷം മാത്രം ഇനി പ്രതികരണമെന്നാണ് ലീഗ് എംപിമാരുടെയും നിലപാട്.