പകരച്ചുങ്കം പ്രഖ്യാപിച്ച് ട്രംപ്; ഇന്ത്യയ്ക്ക് 26 ശതമാനം ഇറക്കുമതി തീരുവ ഈടാക്കും

വാഷിങ്ടൺ: ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങൾക്കുളള യുഎസിന്റെ പകരച്ചുങ്കം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തീരുവക്കാര്യത്തിൽ താൻ ദയാലുവാണെന്ന് ആവർത്തിച്ചാണ് ട്രംപിന്റെ പ്രഖ്യാപനം.

‘ഡിസ്‌കൗണ്ടുള്ള പകരച്ചുങ്കം’ എന്ന് വിശേഷിപ്പിച്ചുക്കൊണ്ടായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇന്ത്യയ്ക്ക് മേൽ 26 ശതമാനവും ചൈനയ്ക്ക് 34 ശതമാനവും ഇറക്കുമതി തീരുവ ഈടാക്കുമെന്ന് അദ്ദേഹം അറിയിച്ചു. യൂറോപ്യൻ യൂണിയൻ 20 ശതമാനം തീരുവയും യുകെയ്ക്ക് പത്ത് ശതമാനവും പ്രഖ്യാപിച്ചു. ജപ്പാന് 24 ശതമാനമാണ് തീരുവ.അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കുമുള്ള 10 ശതമാനം ഇറക്കുമതി തീരുവയ്ക്ക് പുറമേയാണ് ഈ നിരക്ക് വരുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

വർഷങ്ങളോളം മറ്റ് രാജ്യങ്ങൾ അമേരിക്കയെ കൊള്ളയടിച്ചു. ഇനി അതുണ്ടാകില്ല. അമേരിക്ക അതിന്റെ വ്യാപാരം തിരിച്ചുപിടിച്ച ദിവസമായ ഏപ്രിൽ രണ്ട് ‘വിമോചനദിന’മായി അറിയപ്പെടും. നമുക്ക് മേൽ തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ നിന്ന് നാം പകരച്ചുങ്കം ചുമത്തുകയാണ്. അവർ നമ്മളോട് ചെയ്തത് നാം തിരിച്ച് ചെയ്യുന്നു അത്രമാത്രം, വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ വെച്ച് സംസാരിക്കവെ ട്രംപ് പറഞ്ഞു.

10 ശതമാനമുള്ള തീരുവ ഏപ്രിൽ അഞ്ച് മുതലും രാജ്യങ്ങൾക്കുള്ള കൂടിയ തീരുവ ഏപ്രിൽ ഒൻപതിനുമാണ് പ്രാബല്യത്തിൽ വരിക. പകരച്ചുങ്കം യുഎസിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നാണ് ട്രംപിന്റെ അവകാശവാദം.

അതേസമയം, ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിൽ പ്രതികരണവുമായി ഇന്ത്യ രം​ഗത്തെത്തി. ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് ചുമത്തിയിട്ടുള്ള 26 ശതമാനം ഇറക്കുമതി തീരുവ, രാജ്യത്തെ സംബന്ധിച്ച് തിരിച്ചടിയല്ലെന്നും യുഎസിന്റെ ഈ തീരുമാനം കൊണ്ട് നേട്ടങ്ങളും അതുപോലെ തന്നെ കോട്ടങ്ങളുമുണ്ടെന്നും കേന്ദ്ര വാണിജ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പി.ടി.ഐ.റിപ്പോർട്ട് ചെയ്തു.

തീരുവ സംബന്ധിച്ച് ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ആശങ്കകൾ പരിഹരിച്ചാൽ ഇപ്പോൾ ചുമത്തിയിട്ടുള്ള താരിഫുകളിൽ പുനഃപരിശോധന നടത്തുമെന്ന് ട്രംപ് ഉറപ്പുനൽകിയിട്ടുണ്ടെന്നും വാണിജ്യ മന്ത്രാലയം അറിയിക്കുന്നു. അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള പകരച്ചുങ്കത്തോട് സംയമനത്തോടെയാണ് മറ്റ് രാജ്യങ്ങൾ പ്രതികരിക്കുന്നതെങ്കിൽ ഇനിയൊരു വർധനവുണ്ടാകില്ലെന്നും വൈറ്റ് ഹൗസ് ഉറപ്പുനൽകുന്നു. മറ്റ് രാജ്യങ്ങളോട് മികച്ച വ്യാപാരബന്ധമാണ് യു.എസ്. ആഗ്രഹിക്കുന്നതെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്റെ ഏറ്റവും നല്ല സുഹൃത്താണ്. എന്നാൽ, ആ രാജ്യത്തെ നയങ്ങൾ നമ്മളോട് തെറ്റായ രീതിയിലാണ് ഇടപെടുന്നതെന്നാണ് നികുതി പ്രഖ്യാപനത്തിൽ ട്രംപ് പറഞ്ഞത്. ഇന്ത്യ നമ്മളോട് 52 ശതമാനം ഇറക്കുമതി തീരുവയാണ് ഈടാക്കുന്നത്. അതിന്റെ പകുതി നമ്മൾ തിരിച്ചും ഈടാക്കും. ഇന്ത്യയിൽനിന്ന് അമേരിക്കയിൽ എത്തുന്ന ഉത്പന്നങ്ങൾക്ക് 26 ശതമാനം തീരുവയാണ് അമേരിക്ക ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

Related Posts

ബം​ഗ്ലാദേശിൽ അടുത്ത വർഷം തിരഞ്ഞെടുപ്പ്; പ്രഖ്യാപിച്ച് മുഹമ്മദ് യൂനുസ്

ധാക്ക: ബംഗ്ലാദേശിൽ അടുത്ത വർഷം ഏപ്രിലിൽ ദേശീയ തിരഞ്ഞെടുപ്പ് നടക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ ഇടക്കാല നേതാവ് മുഹമ്മദ് യൂനുസാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനു പിന്നാലെ രാജ്യത്തുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെയാണ് തിരഞ്ഞെടുപ്പ്. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന്…

തിരിച്ചടിച്ച് റഷ്യ; വടക്കൻ യുക്രൈനിൽ ഡ്രോൺ ആക്രമണം, 5 പേർ മരിച്ചു

വാഷിങ്ടൻ: യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിച്ച് റഷ്യ. വടക്കൻ യുക്രെയ്നിലെ പ്രൈലുക്കി നഗരത്തിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 5 പേർ മരിച്ചു. ഏഴോളം നഗരങ്ങളിൽ 103 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയതായി യുക്രെയ്ൻ…

Leave a Reply

Your email address will not be published. Required fields are marked *