
ന്യൂഡൽഹി: ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാർ (ബിടിഎ) ചർച്ചകളുമായി എങ്ങനെ മുന്നോട്ടു പോകാമെന്നു ചർച്ച ചെയ്യാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ടെലിഫോൺ സംഭാഷണം നടത്തി. പകരച്ചുങ്കത്തിലുള്ള ഇന്ത്യയുടെ ആശങ്കയും കേന്ദ്രമന്ത്രി യുഎസിനെ അറിയിച്ചു. വിദേശ രാജ്യങ്ങൾക്കുമേൽ യുഎസ് പ്രഖ്യാപിച്ചിരിക്കുന്ന പകരച്ചുങ്കം നാളെ മുതൽ പ്രാബല്യത്തിൽ വരാനിരിക്കെയാണ് ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ രീതിയിൽ പ്രശ്നപരിഹാരത്തിനായുള്ള ചർച്ചകൾക്കുള്ള ശ്രമം നടത്തിയത്. പുതിയ തീരുവകൾ പ്രകാരം യുഎസിലേക്കുള്ള എല്ലാ ഇന്ത്യൻ ഇറക്കുമതികൾക്കും 26% നികുതി ചുമത്തും.
ലഭ്യമായ വിവരങ്ങൾ പ്രകാരം, വിവിധ കാര്യങ്ങളെക്കുറിച്ചു വിശദമായ ചർച്ച നടന്നിരുന്നു. യുഎസ്-ഇന്ത്യ തന്ത്രപ്രധാനമായ പങ്കാളിത്തം ഉറപ്പിക്കുകയും ഇന്തോ-പസിഫിക് മേഖലയിലെ സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള അവസരങ്ങളെക്കുറിച്ചും ഇരുകൂട്ടരും ചർച്ച ചെയ്തു. ഒപ്പം, ന്യായവും സന്തുലിതവുമായ വ്യാപാര ബന്ധത്തിലേക്ക് എങ്ങനെ പുരോഗതി കൈവരിക്കാമെന്നതിനെക്കുറിച്ചും ചർച്ച ചെയ്തതായാണ് യുഎസ് വിദേശകാര്യ വകുപ്പിന്റെ വാർത്താക്കുറിപ്പിൽ പറയുന്നത്. ഇന്തോ-പസിഫിക്, ഇന്ത്യൻ ഉപഭൂഖണ്ഡം, യൂറോപ്പ്, മധ്യപൂർവേഷ്യ, കരീബിയൻ എന്നിവയെക്കുറിച്ചുള്ള ചർച്ചകളും ഇന്ത്യയ്ക്കും യുഎസിനുമിടയിലെ ഉഭയകക്ഷി വ്യാപാര കരാറിൽ തീരുമാനം വേഗത്തിലാക്കുന്നതു സംബന്ധിച്ചും ചർച്ചകൾ നടന്നതായി സംഭാഷണത്തിനുശേഷം ജയശങ്കർ സമൂഹ മാധ്യമത്തിൽ കുറിച്ചു.
ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പകരച്ചുങ്കത്തിന്റെ അടിസ്ഥാന നിരക്ക് 10% നേരത്തേതന്നെ യുഎസ് കൈക്കൊണ്ടിരുന്നു. ചൈന ഉൾപ്പെടെയുള്ള മറ്റു ചില രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയ്ക്കു ബാധകമാകുന്ന തീരുവ കുറവാണ്. ട്രംപിന്റെ ഈ പ്രഖ്യാപനം ഏതൊക്കെ മേഖലയെ ബാധിക്കുമെന്ന് ഇന്ത്യ പഠിച്ചുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം, യുഎസുമായുള്ള വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങളും ഇന്ത്യ നടത്തുന്നുണ്ട്.