
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ സബർമതി തീരത്ത് എഐസിസി സമ്മേളനത്തിന് തുടക്കമായി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പതാക ഉയർത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിൽനിന്ന് ആകെ 61 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വഖഫ് നിയമം, മതപരിവർത്തന നിരോധന നിയമം, വിദേശനയം തുടങ്ങി കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന പ്രമേയങ്ങൾ ഇന്നു സമ്മേളനത്തിൽ പാസാക്കും.
സംഘടനാ നവീകരണ വർഷത്തിൽ നേതൃത്വം കാര്യമായി ചർച്ച ചെയ്ത ഡിസിസി ശാക്തീകരണ നടപടികളെക്കുറിച്ചും അതിന്റെ മാർഗരേഖയെക്കുറിച്ചും ഇന്നലെ നടന്ന വിശാല പ്രവർത്തകസമിതി യോഗത്തിൽ പരാമർശമുണ്ടായില്ല. ഡിസിസികളെ ശാക്തീകരിക്കാൻ മുകുൾ വാസ്നിക് കമ്മിറ്റി തയാറാക്കിയ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പ്രവർത്തക സമിതിയിൽ അവതരിപ്പിക്കുമെന്നു സൂചനയുണ്ടായിരുന്നു. അതേസമയം, ഡിസിസി ശാക്തീകരണത്തെ സംബന്ധിച്ച് ഇന്ന് നടക്കുന്ന സമ്മേളനത്തിൽ പ്രഖ്യാപനമുണ്ടായേക്കും എന്നാണ് വിവരം.
സംഘടനാ ശാക്തീകരണമാണു തങ്ങളുടെ ലക്ഷ്യമെന്ന് ബെളഗാവിയിൽ നടന്ന പ്രവർത്തക സമിതിയിൽ തീരുമാനിച്ചിട്ടുണ്ടെന്നും ഇതു നടപ്പാക്കുമെന്നും മാത്രമാണ് ഇന്നലെ അവതരിപ്പിച്ച കോൺഗ്രസ് പ്രമേയത്തിലുള്ളത്. റിപ്പോർട്ടിന്റെയും ഡിസിസി അധ്യക്ഷന്മാരുടെ യോഗത്തിലെ നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ തയാറാക്കിയ മാർഗരേഖയ്ക്കു പാർട്ടി അന്തിമ അംഗീകാരം നൽകിയെന്നു സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറയുന്നു. വൈകാതെ ഇതിന്റെ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി നിർണയത്തിൽ ഡിസിസി പ്രസിഡന്റുമാരുടെ അഭിപ്രായത്തിന് കൂടുതൽ പ്രാമുഖ്യം നൽകുന്നതുൾപ്പെടെ നിർദേശങ്ങളാണ് കോൺഗ്രസ് പരിഗണിക്കുന്നത്.