
ഹൈദരാബാദ്: ദിൽസുഖ് നഗർ സ്ഫോടന കേസിലെ പ്രതികളുടെ വധശിക്ഷ ശരിവെച്ച് തെലങ്കാന ഹൈക്കോടതി. 2013-ൽ നടന്ന ദിൽസുഖ് നഗർ സ്ഫോടന കേസിൽ എൻഐഎ കോടതിയുടെ വിധി ശരിവച്ചുകൊണ്ടാണ് പ്രതികളുടെ അപ്പീലുകൾ ഹൈക്കോടതി തള്ളിയത്. യാസീൻ ഭട്കൽ, സിയാവുർ റഹ്മാൻ, അസദുള്ള അക്തർ, തെഹ്സീൻ അക്തർ, ഐജാസ് ഷെയ്ഖ് എന്നിവരുടെ വധശിക്ഷയാണ് ഹൈക്കോടതി ശരിവെച്ചത്. തീവ്രവാദ സംഘടനയായ ഇന്ത്യൻ മുജാഹിദ്ദീൻ അംഗങ്ങളാണ് ഇവർ.
2013 ഫെബ്രുവരി 21-ന് സന്ധ്യക്കാണ് ദിൽസുഖ് നഗറിലെ തിരക്കേറിയ ചായക്കടയിലും തൊട്ടടുത്ത സിനിമാ തിയേറ്ററിനടുത്തും നിമിഷങ്ങളുടെ വ്യത്യാസത്തിൽ സ്ഫോടനങ്ങളുണ്ടായത്. 19 പേർ സംഭവസ്ഥലത്ത് മരിച്ചു. 130 പേർക്ക് ഗുരുതര പരിക്കേറ്റിരുന്നു.
ഇന്ത്യൻ മുജാഹിദ്ദീനാണ് സ്ഫോടനം നടത്തിയതെന്ന് തിരിച്ചറിഞ്ഞ എൻഐഎ ആറുമാസത്തിനകംതന്നെ സൂത്രധാരന്മാരായ യാസീൻ ഭട്കൽ, അസദുള്ള അക്തർ എന്നിവരെ ബിഹാർ-നേപ്പാൾ അതിർത്തിയിൽനിന്ന് പിടികൂടിയിരുന്നു. തുടർന്ന്, തഹസീൻ അക്തർ, പാകിസ്താനിയായ സിയാവുർ റഹ്മാൻ, അജാസ് ഷെയ്ഖ് എന്നിവരെയും പിടികൂടി. മുഖ്യപ്രതിയായ റിയാസ് ഭട്കൽ എന്ന ഷാ റിയാസ് അഹമ്മദ് മുഹമ്മദ് ഇസ്മായിൽ ഷഹ്ബന്ധരി ഇപ്പോഴും ഒളിവിലാണ്.
അറസ്റ്റിലായ അഞ്ചുപേരുടെയും കേസ് 2015 മുതൽ ചെർളപ്പള്ളി സെൻട്രൽ ജയിലിലെ പ്രത്യേക കോടതിയിൽ നടന്നുവരികയായിരുന്നു. കേസിനായി എൻഐഎ 158 സാക്ഷികളെ വിസ്തരിച്ചു. 201 സ്ഫോടനവസ്തുക്കളുടെ ഭാഗങ്ങളും 500 രേഖകളും ഹാജരാക്കി. 2016-ലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്.