
മുംബൈ: മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരൻ പാകിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ന് ഇന്ത്യയിൽ എത്തിക്കും. റാണയെ കൊണ്ടുവരാനായി അയച്ച വ്യോമസേനയുടെ പ്രത്യേക വിമാനം ഇന്ന് ഉച്ചയോടെ ദില്ലിയിലെ പാലംവ്യോമ താവളത്തിൽ എത്തും. ദില്ലിയിൽ എത്തിക്കുന്ന റാണയെ തിഹാർ ജയിലിൽ പാർപ്പിക്കാൻ സൗകര്യം ഒരുക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിലെത്തിയ ഉടൻ റാണയെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്യും. എൻഐഎ സംഘവും റിസർച്ച് അനാലിസിസ് വിങും സംയുക്തമായിട്ടാണ് റാണയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.
റാണയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നാൽ കൈമാറ്റ വ്യവസ്ഥകൾക്കനുസരിച്ചാവും കസ്റ്റഡിതീരുമാനമെന്ന് മുംബൈ പോലീസ് അറിയിച്ചു. 2008-ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയാന്വേഷണ ഏജൻസി രജിസ്റ്റർചെയ്ത കേസിലാണ് റാണയെ അമേരിക്കയിൽനിന്ന് ഇന്ത്യക്ക് കൈമാറിയിരിക്കുന്നത്.
ഡൽഹിയിലെയും മുംബൈയിലെയും രണ്ട് ജയിലുകളിൽ ഉയർന്ന സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. റാണയെ എത്തിച്ചാൽ ചോദ്യംചെയ്യാൻ ദേശീയാന്വേഷണ ഏജൻസി കസ്റ്റഡിയിൽ വാങ്ങും.
പാകിസ്താൻ വംശജനും കനേഡിയൻ ബിസിനസുകാരനുമയ റാണ ആഗോള ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടെ സജീവ പ്രവർത്തകനാണ്. 2008 നവംബർ 11-നും 21-നും ഇടയിൽ ദുബായ് വഴി റാണ മുംബൈയിലേക്ക് യാത്ര ചെയ്തതായി റിപ്പോർട്ടുകളുണ്ട്. പവായിലെ ഹോട്ടൽ റിനൈസൻസിൽ താമസിക്കുന്നതിനിടെ ഭീകരാക്രമണങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ നടത്തിയതായി കരുതപ്പെടുന്നു.
ഇന്ത്യയിൽ താമസിക്കാനും ഭീകരാക്രമണം നടത്താനുള്ള സ്ഥലങ്ങൾ കണ്ടെത്താനും റാണ സുഹൃത്തും യുഎസ് പൗരനുമായ ഡേവിഡ് കോൾമാൻ ഹെഡ്ലിയെ സഹായിച്ചിട്ടുണ്ട്. നവംബർ 26-ന് നടന്ന മുംബൈ ആക്രമണത്തിൽ 170-ലധികംപേർ കൊല്ലപ്പെട്ടു. ലഷ്കറെ തൊയ്ബ ഭീകരൻ അജ്മൽ കസബിനെമാത്രമാണ് അന്ന് മുംബൈ പോലീസിന് ജീവനോടെ പിടികൂടാനായത്. 2020 ജൂണിലാണ് റാണയെ വിട്ടുകിട്ടുന്നതിനുള്ള നിയമ നടപടികൾ ഇന്ത്യ ആരംഭിച്ചത്.