
റാഞ്ചി: ജാർഖണ്ഡിൽ മാവോയിസ്റ്റും സിആർപിഎഫും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകളെ വധിച്ചു. ബൊക്കാറോ ജില്ലയിലെ ലാൽപാനിയ പ്രദേശത്തെ ലുഗു മലനിരകളിൽ പുലർച്ചെ 5.30-ഓടെ പരിശോധനയ്ക്കിടെയാണ് വെടിവെപ്പ് ആരംഭിച്ചതെന്നാണ് വിവരം. സിആർപിഎഫും ബൊക്കാറോ ജില്ലാ പോലീസും ചേർന്നായിരുന്നു ദൗത്യം.
മാവോവാദികളിൽനിന്ന് ആയുധങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. എ.കെ. സീരിസിൽപ്പെടുന്ന റൈഫിൾ, പിസ്റ്റൽ, എസ്എൽആർ മൂന്ന് ഇൻസാസ് റൈഫിൾ എന്നിവ ഇവരുടെ പക്കൽനിന്ന് പിടിച്ചെടുത്തു.
തലക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന വിവേക് എന്ന മാവോവാദിയും കൊല്ലപ്പെട്ടതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. കൂടുതൽ മാവോവാദികൾ പ്രദേശത്തുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്.