
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദ്വിദിന സൗദി അറേബ്യ സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉടൻ തന്നെ ഇന്ത്യയിലേക്ക് തിരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
സൗദിയിലെ മോദിയുടെ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി മടങ്ങിയെത്തിയാൽ ഉടൻ തന്നെ കശ്മീരിലേക്ക് പോയേക്കുമെന്നാണ് സൂചന. രണ്ടുദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ചയായിരുന്നു മോദി സൗദിയിലേക്ക് പുറപ്പെട്ടത്. പഹൽഗാമിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി യോഗവും ചേരും.
പഹൽഗാമിൽ വിനോദസഞ്ചാരികൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഇതുവരെ 28 പേർ കൊല്ലപ്പെട്ടെന്നാണ് വിവരം. ഇതിൽ ഒരു മലയാളിയുമുണ്ട്. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് മരിച്ചത്.
ജമ്മുകശ്മീരിൽ 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്. ജമ്മു കശ്മീരിലെ പഹൽഗാമിലുള്ള ബൈസാറനിലാണ് ഭീകരാക്രമണം ഉണ്ടായത്. വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.