
കൊച്ചി: ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ വിനോദയാത്രാസംഘങ്ങൾ ഒന്നാകെ കശ്മീർ ട്രിപ്പുകൾ റദ്ദാക്കി. അവധിക്കാലമായതിനാൽ ഏപ്രിൽ-മേയ് മാസങ്ങളിൽ കേരളത്തിന്റെ പലഭാഗങ്ങളിൽനിന്നായി ഒട്ടേറെപ്പേർ കശ്മീരിലേക്ക് യാത്ര പ്ലാൻചെയ്തിരുന്നു. അവരെല്ലാം യാത്ര റദ്ദുചെയ്യുകയാണെന്ന് ടൂറിസ്റ്റ് ഓപ്പറേറ്റർമാർ പറയുന്നു.
ഓഗസ്റ്റിലേക്കുള്ള ബുക്കിങ് വരെ റദ്ദാക്കിയതായാണ് വിവരം. നിലവിൽ ഒരാഴ്ചത്തേക്കുള്ള എല്ലാ ടൂറുകളും സഞ്ചാരികൾ റദ്ദാക്കിയതായും ടൂറിസ്റ്റ് ഓപ്പറേറ്റർമാർ പറഞ്ഞു.
കശ്മീർ ശാന്തമായതോടെ വിനോദയാത്ര കൂടിയിരുന്നു. എന്നാൽ, ഭീകരാക്രമണം ഇതെല്ലാം തകിടംമറിച്ചുവെന്നും കേരളത്തിലെ ഉൾപ്പടെ നൂറുകണക്കിന് ടൂർ ഓപ്പറേറ്റർമാർക്ക് കനത്ത തിരിച്ചടിയുണ്ടായെന്നും കോഴിക്കോട്ടെ സഹ്റ ടൂർ ട്രാവൽസ് മാനേജിങ് ഡയറക്ടർ ഷമീർ പാഴൂർ പറഞ്ഞു.
ഭീകരാക്രമണമുണ്ടായതോടെ ചിലർ യാത്ര മതിയാക്കി തിരികെപ്പോരാൻ ശ്രമിക്കുന്നുണ്ട്. വിമാന ടിക്കറ്റ് ലഭിക്കാനുള്ള പ്രയാസം ഇവരെ കുഴക്കുന്നു. കേരളത്തിൽനിന്ന് അഷ്വറൻസ് കമ്മിറ്റി കൂടിക്കാഴ്ചയ്ക്ക് ശ്രീനഗറിലെത്തിയ എംഎൽഎമാർ ബുധനാഴ്ച മടങ്ങാനിരുന്നതാണെങ്കിലും ടിക്കറ്റ് കിട്ടിയില്ലെന്ന് ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു.