
വാഷിങ്ടൺ: ലോകം ഉറ്റുനോക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകളിൽ മുന്നേറ്റം തുടർന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. എന്നാൽ ഇത് അവസാനഫലത്തിന്റെ കൃത്യമായ സൂചന ആയിക്കൊള്ളണമെന്നില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കാരണം പരമ്പരാഗതമായി ഏത് പാർട്ടിക്കൊപ്പമാണോ സംസ്ഥാനങ്ങൾ നിലകൊള്ളുന്നത് ആ സ്ഥിതി തന്നെ തുടരുന്നുവെന്നാണ് പ്രാഥമികഫലം തരുന്ന സൂചന. അതുകൊണ്ട് തന്നെ സ്വിങ് സ്റ്റേറ്റസ് തന്നെയാകും ഇക്കുറിയും വിജയിയെ തീരുമാനിക്കുക.
റിപ്പബ്ലിക്കൻ പാർട്ടിക്ക് മേധാവിത്വമുള്ള ഫ്‌ളോറിഡ, ടെക്‌സസ്, ഇന്ത്യാന, കെന്റക്കി സംസ്ഥാനങ്ങൾ ട്രംപിനൊപ്പമാണ്. ഡെമോക്രാറ്റിക് പാർട്ടിയുടെ കോട്ടയായ വെർമോണ്ട്, വാഷിങ്ടൺ, കലിഫോർണിയ സംസ്ഥാനങ്ങൾ കമലയ്ക്കുമൊപ്പമാണ്. തുടർച്ചയായ മൂന്നാം തിരഞ്ഞെടുപ്പിലും ടെക്‌സസിലെ നാൽപ്പത് ഇലക്ടറൽ കോളേജ് വോട്ടുകളും ട്രംപ് ഉറപ്പാക്കികഴിഞ്ഞു. ഒഹിയോയിലെ 17 വോട്ടുകളും ട്രംപിന് അനുകൂലമാകും. അതേസമയം ന്യൂയോർക്കിലെ 28 ഇലക്ടറൽ കോളേജ് വോട്ടുകളും കമലയ്ക്കാണ് ലഭിച്ചത്. റിപ്പബ്ലിക്കൻസിന്റെ കോട്ടയായ ഫ്ളോറിഡയിലും ട്രംപ് തുടക്കം മുതൽ മുന്നേറുന്ന കാഴ്ചയാണ് പുറത്തുവരുന്നത്.
ഇത്തവണയും നിർണായകമാകുക സ്വിങ് സ്റ്റേറ്റ്‌സ് എന്ന് അറിയപ്പെടുന്ന ചാഞ്ചാട്ടം പ്രകടിപ്പിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ (പെൻസിൽവാനിയ, അരിസോണ, ജോർജിയ, മിഷിഗൺ, നെവാദ, നോർത്ത് കരോലിന, വിസ്‌കോൻസിൻ) വോട്ടുകളായിരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നോർത്ത് കരോലിന ഒഴികെ ആറ് സംസ്ഥാനങ്ങളും ജോ ബൈഡനൊപ്പമാണ് നിലയുറപ്പിച്ചത്. ഇത്തവണ പെൻസിൽവാനിയയിൽ ട്രംപ് മുൻതൂക്കം നേടിയിട്ടുണ്ട്. 19 ഇലക്ടറൽ വോട്ടുകളുണ്ട് പെൻസിൽവാനിയയിൽ. ജോർജിയയിലും ട്രംപിനാണ് ലീഡ്. ഇവിടെ 66 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ ജോർജിയ ട്രംപിനൊപ്പം നിൽക്കുന്ന കാഴ്ചയാണുള്ളത്. 16 വോട്ടുകളുള്ള ജോർജിയ പിടിക്കാനായാൽ അത് റിപ്പബ്ലിക്കൻസിന് ഏറെ നിർണായകമാകും. 11 ഇലക്ടറൽ വോട്ടുകളുള്ള അരിസോണയിലും 15 ഇലക്ടറൽ വോട്ടുകളുള്ള മിഷിഗണിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെങ്കിലും നേരിയ മുൻതൂക്കം ട്രംപിനുണ്ട്. ഈ സ്വിങ് സ്റ്റേറ്റുകളിലെ സൂചനകൾ ഇതേ നില തുടർന്നാൽ ട്രംപിന് തിരിച്ചുവരവിനുള്ള സാധ്യതകൾ തെളിയും.
അതേസമയം ഇല്ലിനോയിയിലെ 19 ഇലക്ടറൽ കോളേജ് വോട്ടുകളും കമലയ്ക്കാണ്. ന്യൂജേഴ്‌സിയിലെ 14 വോട്ടുകളും കമലയ്ക്ക് ലഭിച്ചു.