
ന്യൂഡൽഹി: ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ജമ്മു കശ്മീരിലെ സർക്കാർ മെഡിക്കൽ കോളജ് അടക്കമുള്ള ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം. സംഘർഷ സാഹചര്യം കണക്കിലെടുത്ത് സൗകര്യം ഒരുക്കണമെന്നാണ് സർക്കാർ നിർദേശം. ജമ്മുവിലെയും ബാരാമുള്ളയിലെയും സർക്കാർ ആശുപത്രികൾക്കാണ് സർക്കുലർ. അടിയന്തര സാഹചര്യം നേരിടാൻ തയാറായി നിൽക്കണമെന്നാണ് സർക്കാരിന്റെ അറിയിപ്പ്. ജീവനക്കാരുടെ അവധി അടക്കം നിയന്ത്രിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഫലപ്രദമായി രോഗികളെ പരിചരിക്കാൻ ആശുപത്രി പരിസരത്ത് ഉണ്ടായിരിക്കണമെന്നും ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ട്.
അടിയന്തര സാധനങ്ങൾ, അവശ്യ മരുന്നുകൾ, അവശ്യ മെഡിക്കൽ ഉപകരണങ്ങൾ എന്നിവ കരുതണമെന്നും ആശുപത്രികൾക്ക് നിർദേശം നൽകി. ആശുപത്രികളിൽ കൺട്രോൾ റൂമുകളും ആരംഭിച്ചിട്ടുണ്ട്. അതിനിടെ പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് ഇന്ത്യ സ്ഥിരീകരിച്ചതായാണ് വിവരം. ലോക നേതാക്കളുമായുള്ള ആശയ വിനിമയത്തിൽ പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. വിദേശകാര്യ മന്ത്രാലയവും വിവരങ്ങൾ മറ്റു രാജ്യങ്ങളെ ധരിപ്പിച്ചിട്ടുണ്ട്.
ഒരു തുള്ളി ജലം വിട്ടുകൊടുക്കില്ല എന്ന ഇന്ത്യയുടെ നിലപാട് പാക് സർക്കാർ ഇന്ന് യോഗം ചേർന്ന് ചർച്ച ചെയ്യും. വീസ റദ്ദാക്കിയ സാഹചര്യത്തിൽ പാകിസ്ഥാനി പൗരൻമാർ മടങ്ങുന്നത് നിരീക്ഷിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. ഇന്ത്യ-പാകിസ്ഥാൻ സംഘർഷാവസ്ഥ ഒഴിവാക്കാൻ ഇതിനിടെ സൗദി ഇടപെടൽ നടത്തുന്നതിൻറെ സൂചന ഇന്നലെ പുറത്തു വന്നു. സൗദി വിദേശകാര്യമന്ത്രി ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ചു.